വിവാഹിതയെ പ്രണയിക്കുകയെന്നാല്‍
വിവാഹിതയെ പ്രണയിക്കുകയെന്നാല്‍
കുന്ന്‌ കയറുന്നത്‌ പോലെയാണ്‌.
കിതച്ചും തളര്‍ന്നും,
ഇടക്കിടെ നിന്നും
പിന്നാലെ ആരെങ്കിലും
വരുന്നുണ്ടോ എന്ന്‌ നോക്കിയും..

മുകളിലെത്തിക്കഴിഞ്ഞാല്‍

ശൂന്യമായ ആകാശം മാത്രം,
വേദനിപ്പിക്കാനാവാതെ
ഉള്ളിലൊതുക്കേണ്ടി വരുന്ന
സന്ദേഹങ്ങള്‍ മാത്രം...

എല്ലാത്തിനുമവസാനം
ഒരു ചോദ്യം മാത്രം ബാക്കിയാവുന്നു
എന്തിനായിരുന്നു എല്ലാം??

എന്നിട്ടും,
എത്ര തുടച്ചിട്ടും
മായ്ക്കാനാവാത്ത നിന്‍
സീമന്തരേഖയിലെ
കുങ്കുമം പോലെ,
മറക്കാനാവാതെ പോകുന്നു
നീ പകര്‍ന്നു തന്ന
സ്നേഹം..
ഇന്ന്‌ സ:പി. കൃഷ്ണപിള്ള ദിനം, ലന്തൻ‍ബത്തേരിയിലെ ലുത്തിനിയകൾ‍ വായിച്ച ഒരനുഭവം
ഇന്ന്‌ സ:പി.കൃഷ്ണപിള്ള ദിനം, ലന്തന്‍ബത്തേരിയിലെ ലുത്തിനിയകള്‍ വായിച്ച അനുഭവം തികട്ടി വരുന്നു. 1948 ആഗസ്റ്റ്‌ 19.... വീണ്ടും ഒരോര്‍മപ്പെടുത്തല്‍ ഇന്ന്‌.. ഒരു നല്ല കമ്മ്യൂണിസ്റ്റുകാരന്‍ എന്തായിരിക്കണമെന്ന്‌ സ്വന്തം ജീവിതത്തിലൂടെ കാണിച്ച്‌ തന്നയാള്‍.. അതു കൊണ്ടാവാം പാര്‍ട്ടിക്കു വേണ്ടി രക്തസാക്ഷി ആവാതിരുന്നിട്ടും ഈ സ്ഥാപക നേതാവിണ്റ്റെ ചരമദിനം ഓരോ കമ്മ്യൂണിസ്റ്റുകാരനും വികാരത്തോടെ കൊണ്ടാടുന്നത്‌...

ഇനി നോവെലിലേക്ക്‌.. എന്‍.എസ്‌ മാധവന്‍ എഴുതിയ ലന്തന്‍ബത്തേരിയിലെ ലുത്തിനിയകള്‍..ജെസ്സീക്ക എന്ന പെണ്‍കുട്ടിയാണ്‌ കേന്ദ്ര കഥാപാത്രം.. ലന്തന്‍ബത്തേരി എന്ന തുരുത്തില്‍ നടക്കുന്ന സംഭവ വികാസങ്ങളിലൂടെ നോവല്‍ പരിണമിക്കുന്നു.. ചില നോവലുകള്‍ അങ്ങനെയാണ്‌.. വായനക്കാരായ നമ്മെ കൂടെ ജീവിപ്പിക്കുക തന്നെ ചെയ്യും.. അതില്‍ ഒന്നാണ്‌ ഇത്‌.. ഈ അടുത്ത്‌ കാലത്ത്‌ അങ്ങനെ ഒരു അനുഭവം തന്നത്‌ ബെന്യാമിണ്റ്റെ ആട്ജീവിതവും ഖാലിദ്‌ ഹൊസ്സൈനിയുടെ പട്ടം പറത്തുന്നവനും ഒക്കെ ആയിരുന്നു.. എല്ലാം വേറിട്ട അനുഭവങ്ങള്‍, ജീവിത പരിസരങ്ങള്‍. എന്നിരുന്നാലും അവിടെയൊക്കെ ഞാനും ജീവിക്കുന്ന പോലെ..

ആറാം അദ്ദ്യായം, ബാബുല്‌ മോര എന്നു പേര്‌.. അവിടെയാണ്‌ സഖാവ്‌ പി കൃഷ്ണപിള്ള പ്രത്യക്ഷപ്പെടുന്നത്‌. അവിഭക്ത കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയില്‍ ഉണ്ടായ പിളര്‍പ്പ്‌, അത്‌ ലന്തന്‍ബത്തേരിയില്‍ ഉണ്ടാക്കിയ ചലനങ്ങള്‍.. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ വലതുപക്ഷത്തേക്ക്‌ പോയ രാഘവനും, ഇടത്‌ പക്ഷത്ത്‌ നില്‍ക്കുന്ന ഷേണായിയും തമ്മിലുള്ള സംഭാഷണത്തിണ്റ്റെ രൂപത്തില്‍ സ:പി. നമ്മുടെ മുന്‍പിലേക്ക്‌..

നേതാക്കന്‍മാര്‍ ഭാഗം ചേര്‍ന്നു കഴിഞ്ഞു, ഇനിയുള്ളത്‌ പ്രസ്ഥാനത്തിണ്റ്റെ സ്ഥാവര ജംഗമവസ്തുക്കള്‍ ഭാഗം ചെയ്യലാണ്‌.. രക്ത സാക്ഷികളെ ഉണ്ടാക്കിയ സ്തലങ്ങള്‍, പുന്നപ്രയും വയലാറൂം.. പുന്നപ്ര വേണോ വയലാര്‍ വേണോ? പിന്നെ രക്തസാക്ഷികളെ പങ്ക്‌ വെക്കല്‍.. സ: പി ആര്‍ക്ക്‌?? പി. രക്തസാക്ഷിത്വം വഹിച്ചില്ലല്ലോ പാമ്പ്‌ കടിച്ചാണല്ലോ എന്ന്‌ ഇടതന്‍..എന്നാല്‍ പിന്നെ സഖാവിനെ കടിച്ച പാമ്പിനെ നിങ്ങള്‍ എടുത്തോ എന്ന്‌ വലതന്‍.. കാരണം വലിയ നേതാക്കന്‍മാരെല്ലാം അവരുടെ പാര്‍ട്ടിയിലാണത്രേ...അവരെ ഞങ്ങള്‍ ജനങ്ങളെക്കൊണ്ട്‌ കൊത്തിച്ചോളാം എന്ന്‌ ഷേണായ്‌..

ആര്‍ക്കും വേണ്ടി കാത്ത്‌ നില്‍ക്കാതെ കാലം ഘടികാരത്തിണ്റ്റെ സൂചികളെ സാക്ഷിയാക്കി നടന്നു മറയുന്നു... അതോടൊപ്പം നമുക്ക്‌ നഷ്ടമാവുന്ന സുമനസ്സുകളും പ്രത്യയശാസ്ത്രങ്ങളും.. വരാനിരിക്കുന്ന നല്ല നാളുകള്‍ക്കു വേണ്ടി, ഇനിയും വരാനിരിക്കുന്ന തലമുറക്കു വേണ്ടി ജീവിതം ബലിയര്‍പ്പിച്ചവര്‍.. രക്തസാക്ഷികള്‍ എന്നോര്‍മ്മയില്‍ ഇന്നും ജീവിക്കുന്ന അനേകര്‍, രക്തസാക്ഷികള്‍ ആകാതെ തന്നെ മഞ്ഞമുടിക്കാരിയായ മരണദേവതക്ക്‌ കീഴടങ്ങേണ്ടി വന്നവര്‍.. അവരില്‍ ഇടത്പക്ഷ പ്രസ്ഥാനങ്ങള്‍ക്ക്‌ എന്നും വേണ്ടപ്പെട്ട ഒരാളാണ്‌ സ:പി... അദ്ദേഹത്തിണ്റ്റെ ഒരു ചരമ ദിനം കൂടെ.. മുദ്രാവാക്യം വിളിച്ചും ഫോട്ടോ വച്ച്‌ കൊടിതോരണങ്ങള്‍ ഒക്കെ ഉയര്‍ത്തിയും ഈ ദിനവും നമുക്ക്‌ ആഘോഷിക്കാം.. പക്ഷേ സ:പി സ്വപ്നം കണ്ട ലോകം?? ഇതൊക്കെ ആയിരുന്നോ? ആവട്ടെ എന്നു മാത്രം മാറിയ രാഷ്ട്രീയ, ജീവിത പരിതസ്ഥിതിയില്‍ നമുക്കും ആശ്വസിക്കാം അല്ലെ??

വായനയെ സ്നേഹിക്കുന്ന പ്രിയ കൂട്ടുകാരോട്‌.. കിട്ടാന്‍ സാധ്യത ഉണ്ടെങ്കില്‍ ലന്തന്‍ ബത്തേരിയിലെ ലുത്തിനിയകള്‍ വായിക്കുക.. ഒരു പാട്‌ ഓര്‍മകളിലേക്ക്‌ അത്‌ നമ്മെ നയിക്കും.. തീര്‍ച്ച..
കാട്ടാക്കടയും ഞാനും, ഇടപ്പള്ളി മീറ്റ്‌ തന്ന സൌഭാഗ്യം..

പ്രവാസികള്‍ക്ക്‌ കവിത പലപ്പോഴും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്‌, ചൊല്‍ക്കവിതകള്‍, കാസറ്റ്‌ കവികള്‍ എന്നൊക്കെ പരിഹസിക്കുമ്പോള്‍ പോലും നല്ല കവിത കേട്ടാല്‍ ആസ്വദിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല എന്നു തോന്നുന്നു. എന്തായാലും എനിക്കു ഏറെ ഇഷ്ടപ്പെട്ട കവിതകളില്‍ ഒന്നായിരുന്നു രേണുക.. അതിണ്റ്റെ രചയിതാവ്‌ എന്ന നിലയില്‍ കാട്ടാക്കടയെ കാണുവാനും പരിചയപ്പെടുവാനും, നേരില്‍ ചൊല്ലി കേള്‍ക്കുവാനും ഒക്കെ കൊണ്ട്‌ നടന്ന മോഹം ഒടുവില്‍ സാക്ഷാല്‍ക്കരിക്കാനായി, കഴിഞ്ഞ മാസം നടന്ന ഇടപ്പള്ളി മീറ്റിലൂടെ..

മീറ്റിനെ പലരും തള്ളി പറയുമ്പോഴും വിമര്‍ശിക്കുമ്പോഴും എനിക്ക്‌ കിട്ടിയ ഇത്തരം നല്ല അനുഭവം മാത്രം മതി ഈ മീറ്റ്‌ എക്കാലവും ഓര്‍മയില്‍ തങ്ങി നില്‍ക്കാന്‍.. അതു കൊണ്ട്‌ തന്നെയാണ്‌ മീറ്റ്‌ സംബന്ധിയായ വിഷയങ്ങളില്‍ ചിലപ്പോഴൊക്കെ വെട്ടിത്തുറന്ന്‌, പരുഷമായി തന്നെ എനിക്ക്‌ പ്രതികരിക്കേണ്ടി വന്നത്‌. ഇനിയെങ്കിലും മീറ്റിനെ കണ്ണടച്ച്‌ എതിര്‍ക്കുന്നവര്‍ അതിണ്റ്റെ നല്ല വശങ്ങള്‍ കാണാതെ പോകരുത്‌ എന്നാണ്‌ എനിക്കു പറയാനുള്ളത്‌...

പറയാന്‍ മറന്നത്‌: എണ്റ്റെ പഴയ ഗ്ളാമറിനു ഒരല്‍പ്പം കോട്ടം തട്ടിയിട്ടുണ്ട്‌, അതു കൊണ്ട്‌ പണ്ട്‌ ഞാന്‍ അയച്ചു തന്ന ഫോട്ടമിലെ എന്നെ മനസ്സില്‍ കരുതിയാല്‍ മതി എന്നു ഫാന്‍സിനോട്‌ അപേക്ഷിക്കുന്നു..
ബക്കറ്റിലെ വെള്ളവും കടലിണ്റ്റെ നീലിമയും, ഒരു പ്രണയ കവിത
പണ്ടേക്ക്‌ പണ്ടേ
പ്രണയത്തിലായി നമ്മള്‍
ആധുനിക കവിതക്ക്‌ മുന്‍പേ,
അധികാരത്തിന്‍ ലഹരി
നുണയും മുന്‍പെ,

പിന്നെയാണ്‌
പോളിറ്റ്‌ ബ്യൂറോ
പോലും ഉണ്ടായത്‌..

പ്രണയിക്കുമ്പോഴും
തര്‍ക്കങ്ങളിലായിരുന്നു
നമ്മുടെ
ആനന്ദം..

കാളകൂടം കൈകളിലേന്തിയ
മാദ്ധ്യമപ്പരിഷകള്‍,
വിഡ്ഢിപ്പെട്ടിയില്‍ പതിയിരുന്ന്‌
വിഡ്ഢികള്‍ മാത്രമെന്ന്‌
പേര്‍ത്തും പേര്‍ത്തും തെളിയിച്ചവര്‍,
ഒക്കെയും കാത്തിരുന്നു,
പിണക്കത്തിണ്റ്റെ വിത്തില്‍ നിന്ന്‌
കതിര്‌ കൊയ്യാന്‍..

പ്രണയത്തിന്നപ്പുറം,
മനസ്സുകള്‍ക്കപ്പുറം
പിണക്കങ്ങള്‍ക്ക്‌ വേണ്ടി മാത്രം
കണ്ണും കാതും ഉഴിഞ്ഞു വെച്ചവര്‍..

ഒരു നാളൊരു പിണക്കം!!!
ഉത്സവം പോലെ,
ബക്കറ്റിലെ വെള്ളം
നീലയെന്ന് നീ
കടല്‍ വെള്ളത്തിന്‍ നീലിമ
ബക്കറ്റിനെന്ന് ഞാന്‍..

തര്‍ക്കശ്ശാസ്ത്രത്തിന്‍
ചിറകേറിയവസാനം
നാം സമവായത്തിലേക്ക്‌
ബക്കറ്റിലും കടലിലും
വെള്ളമില്ലെന്ന തിരിച്ചറിവിലേക്ക്‌..

നമുക്കിടയില്‍ ബാക്കിയായത്‌
ആറിത്തണുത്ത പ്രണയം

കാണികള്‍ (കഴുതകള്‍ ?? ) അപ്പോഴും
ഒരു തുള്ളി വെള്ളത്തിനു ദാഹിച്ച്‌..

മാദ്ധ്യമപ്പരിഷകള്‍,
മുഖം മറക്കാന്‍
ഒരു തുണ്ട്‌ തുണി പോലുമില്ലാതെ....
ഒരു കവിതയെഴുതണമെന്നുണ്ട്‌, നിനക്കായി മാത്രം....
ഒരു കവിതയെഴുതണമെന്നുണ്ട്‌
നിനക്കായി മാത്രം..
വൃത്തവും അലങ്കാരവും,
ഛന്ദസ്സും കാവ്യഭംഗിയുമില്ലാതെ..

എണ്റ്റെ വികാരങ്ങള്‍
മാത്രം കുത്തിനിറച്ച്‌,
വിചാരങ്ങളില്‍
നിന്നെ മാത്രം ആവാഹിച്ച്‌

എണ്റ്റെ വിഭ്രമാകാശത്ത്‌
ഉരൂണ്ടുകൂടി, കറുത്തിരുണ്ട
മേഘങ്ങളില്‍ നിന്ന്‌
അറിയാതെ നിപതിച്ച്‌
നിണ്റ്റെ നെറുകയില്‍
ചുംബിച്ചുടയുന്നയെന്‍
മോഹത്തുള്ളികളെ കുറിച്ച്‌

പ്രണയിക്കുവാനിന്ന്‌
ലിപികള്‍ക്കപ്പുറം,
വാക്കുകള്‍ക്കപ്പുറം,
ശരീരഭാഷ തിരയുന്ന
കലിയുഗത്തെക്കുറിച്ച്‌

നിണ്റ്റെ ശൂന്യമായ മനസ്സില്‍
എനിക്കായൊരുക്കിയിരിക്കുന്ന
ഗ്രീഷ്മത്തിന്‍ തലോടലാല്‍
വരണ്ടുണങ്ങിയ താഴ്‌വര പോല്‍
ഒന്നുമില്ലാത്ത ഇടത്തെക്കുറിച്ച്‌

നീ പോലുമറിയാതെ പോകുന്ന
എണ്റ്റെ പ്രണയത്തെക്കുറിച്ച്‌
നിനക്കായി മാത്രം...