കാപ്പിത്തോട്ടങ്ങളുടെ സൂക്ഷിപ്പുകാരിയെക്കുറിച്ച്, ഒരു വായന



വീണ്ടും സ്വന്തമാക്കി കാപ്പിത്തോട്ടങ്ങളുടെ സൂക്ഷിപ്പുകാരിയെ..

“നിന്നെ കോരാനെങ്കിലും
ചോര്‍ച്ചയില്ലാത്തൊരു
പാത്രം കരുതണം ഞാന്‍
എന്റെ കൈ വിരല്‍
പഴുതിലൂടെ
അത്ര മേല്‍
നീ ഊര്‍ന്നു പോകുന്നു..”

എത്ര ആഴത്തിലാണാ വരികള്‍ കണ്ണിലും ഹൃദയത്തിലും പതിഞ്ഞു പോയിരിക്കുന്നത്, പറിച്ചു മാറ്റാനാവാത്ത വിധം. ചില വായനകളില്‍ അത് സംഭവിച്ച് പോകാറുണ്ട്, കവിയുടെ വരികള്‍ സ്വാനുഭവമായി അനുഭവപ്പെടുക, അത് താന്‍ തന്നെയല്ലേ, താന്‍ എഴുതേണ്ടിയിരുന്നതല്ലേ എന്ന് അനുഭവിപ്പിക്കുന്ന എഴുത്ത്..

ഇക്കവിതകളില്‍ എല്ലാമുണ്ട്. പ്രണയവും വിരഹവും സ്വപ്നങ്ങളും ഇന്നിന്റെ നേര്‍ക്കാഴ്ചകളും വഴിയോരക്കാഴ്ചകളും എല്ലാമെല്ലാമുണ്ട്.. ചിലപ്പോഴൊക്കെ വാക്കുകളില്‍ /വരികളില്‍ ഒളിപ്പിച്ചിരിക്കുന്ന രാഷ്ട്രീയവും.

പേരില്ലാത്ത ഒരു “നീ” , അതെനിക്ക് അന്യമല്ല, ചിലപ്പോഴെങ്കിലും. ആ “നീ“ വായനക്കാരന്‍ തന്നെയാവുന്നു ഈ കവിതകളില്‍ .. അതു കൊണ്ടു തന്നെയാവാം പച്ചപ്പുകളെ സ്നേഹിക്കുന്ന, ഒരു മരുപ്പച്ച സ്വപ്നം കാണുന്ന മനസ്സിനു ഈ കാപ്പിത്തോട്ടങ്ങളുടെ സൂക്ഷിപ്പുകാരിയോട് അടുപ്പം ഉണ്ടാവുന്നത്. ഞാനാദ്യം നീയാദ്യമെന്ന് ഒരുമിച്ച് പറയാന്‍ കുന്നു കേറുന്ന ഒരു ബാല്യത്തോടൊപ്പം നമ്മളും കുന്നു കയറുകയാണു ഉയരങ്ങളിലേക്ക്... ഓരോ വായനയിലും പിന്നെയൂം പിന്നെയും ചെന്ന് കേറുവാന്‍ തോന്നുന്ന/കൂടുതല്‍ അറിയാനും ഇഷ്ടപ്പെടുവാനും തോന്നുന്ന ഒരു കുന്ന് തന്നെയാണു ഇതിലെ കവിതകള്‍ .

എത്ര അനായാസമാണു ഒരാളുടെ വഴികള്‍ വരച്ചിടുന്നത്.. ചിലപ്പോഴെങ്കിലും പൈതലിന്റെ കുഞ്ഞിച്ചുവടുകള്‍ പോലെ അനുഭവിക്കാനാവുന്നുണ്ട് ദുര്‍ഗ്രഹമായ പാതകള്‍ പോലും. പുതുകവിതയുടെ വഴികളില്‍ തന്നെ സഞ്ചാരമെങ്കിലും സാധാരണക്കാരനു പോലും മനസ്സിലാവും വിധം ദുര്‍ഗ്രഹമല്ലാത്ത പദപ്രയോഗങ്ങളിലൂടെ ഹൃദയത്തിലേക്ക് അനായാസം കടന്ന് ചെല്ലുന്ന വരികള്‍ ..

അവളുടെ ബഹിരാകാശ യാത്രകളിലൂടെ, വേനലിന്റെ പൊള്ളല്‍ അനുഭവിച്ച്, മഴ നനഞ്ഞ വഴികളിലൂടെ ചില ജാലകക്കാഴ്ചകള്‍ കണ്ട് ലാസ്റ്റ് സപ്പറും കഴിച്ച് പുറം താളിലെത്തുമ്പോള്‍ ഒന്നു തീര്‍ച്ചയാവുന്നു, കവിതകളെ സ്നേഹിക്കുന്നവര്‍ക്ക്, സൂക്ഷിച്ച് വച്ച് പേര്‍ത്തും പേര്‍ത്തും വായിച്ച് ആനന്ദിക്കുന്നവര്‍ക്ക്, ഈ കാപ്പിത്തോട്ടങ്ങളുടെ സൂക്ഷിപ്പുകാരിയെ ഇഷ്ടപ്പെടാതിരിക്കാനാവില്ല...

തന്റേതായ ഇടങ്ങളിലൂടെ, സ്വാഭിമാനം, നിറുത്തലുകളില്ലാതെ, എഴുത്തിന്റെ/കാഴ്ചയുടെ/അനുഭവപ്പെടുത്തലിന്റെ ലോകത്തേക്ക് ഇനിയും ഇനിയും മുന്നേറട്ടെ സിന്ധു. കെ. വി, അത്ര മേല്‍  ഹൃദയത്തോട്
ചേര്‍ന്നു നില്‍ക്കുന്നു പല കവിതകളും...

എന്റെ കവിക്ക്‌, എന്റെ പ്രിയപ്പെട്ട അയ്യപ്പന്‌
ഭഗവാന്റെ പേര്‌ പേറി,
കവിതയുടെ കൈപിടിച്ച്‌
അന്യന്റെ ദയയാല്‍
വയറിന്റെ പശിയടക്കി
ലഹരിയില്‍ മുങ്ങി നീ...

പക്ഷെ എന്നും മനസ്സ്‌ വിശന്ന്‌
നീ അലഞ്ഞു നടന്നു
കവിതകള്‍ക്കായ്‌ മാത്രം
ജീവിതം കൊടുത്ത്‌...

പ്രിയപ്പെട്ടവനെ,
നിന്റെ കവിതകള്‍
എനിക്കന്നമായിരുന്നു.

നിന്റെ ജീവിതം
എനിക്കു ദു:ഖമായിരുന്നു..
നീയാവാനാകാതെ പോയ ദു:ഖം.

എന്റെ ഓര്‍മകള്‍ക്ക്‌ മേല്‍
ഒരു വെയില്‍ തിന്നുന്ന പക്ഷി
ചിറകിട്ടടിക്കുന്നു..

എവിടെയോ
ഒരാട്ടിന്‍ കുട്ടി കരയുന്നു
ഒരു നല്ല ഇടയനെ ഓര്‍ത്ത്‌
നിന്നെ മാത്രം ഓര്‍ത്ത്‌....