പകല്‍ പോലും വെളിച്ചമുള്ള ഒരു വായനശാല...
പകല്‍ പോലും വെളിച്ചമുള്ള ഒരു വായനശാല.. തലേന്ന് രാത്രി ഇട്ട വെളിച്ചം ഓഫ് ചെയ്യാന് മറന്നതാണു.. ഇത് പുറക്കാട് ഗ്രാമപഞ്ചായത്ത് സാംസ്കാരിക നിലയം അഥവാ ലൈബ്രറി.. ഒരു ഭൂഖണ്ഡത്തിന്റെ വിധിയും കിനാക്കളും സൃഷ്ടിച്ചയാള് എന്ന് പാബ്ലോ നെരൂദയെ പറ്റി നോബല് സമ്മാനം പ്രഖ്യാപിച്ച സ്വീഡിഷ് അക്കാദമി പറഞ്ഞതാണു.. നമുക്ക് അങ്ങനെ എടുത്ത് പറയാന് ഒന്നുമില്ലെങ്കിലും ഒരു നാടിന്റെ , പ്രദേശത്തിന്റെ വളര്‍ന്നു വരുന്ന തലമുറയുടെ ഭാവി നിര്‍ണ്ണയിക്കുന്നതില് ഇന്ന് നമ്മുടെ നാട്ടില് അന്യമായി കൊണ്ടിരിക്കുന്ന പ്രാദേശിക വായനശാലകള് വഹിച്ച പങ്ക് പാടെ വിസ്മരിക്കുവാനാവില്ല തന്നെ... എന്റെ നാട്ടിലും ഉണ്ടായിരുന്നു/ഉണ്ട് അങ്ങനെ ഒരെണ്ണം. അവിടെ ഒരു കാലത്ത് മമ്മദിക്ക എന്ന് ഞങ്ങള് കുട്ടികള് വിളിച്ചിരുന്ന ശ്രീ.മുഹമ്മദ് ബി പുറക്കാട് വര്‍ഷങ്ങളോളം ലൈബ്രേറിയനായി സേവനം അനുഷ്ഠിച്ചിരുന്നു, അനുഷ്ഠാനം എന്ന വാക്കു തന്നെയാണു ചേരുകയെന്നു തോന്നുന്നു കാരണം ഒരു ലൈബ്രേറിയനു കിട്ടേണ്ട വേതനം അദ്ദേഹത്തിനു കിട്ടിയിരുന്നില്ല എന്നത് തന്നെ കാരണം.. പുറക്കാടിന്റെ സാംസ്കാരിക, കലാ കായിക പ്രവര്‍ത്തനങ്ങള്‍ അന്നും ഇന്നും അമ്പലങ്ങളിലെയും പള്ളികളിലെയും ഉത്സവപ്പറമ്പുകളിലും ഓണാഘോഷങ്ങളിലും ചില തിരുവാതിര കളിയോ പുലികളിയോ അറിഞ്ഞും അറിയാതെയുമുള്ള ചില വേഷം കെട്ടലുകളുമൊക്കെയായി പരിമിതപ്പെട്ടിരിക്കുന്നു... അതിനു ഒരു മാറ്റമുണ്ടാക്കിയത് മുഹമ്മദ് ബി പുറക്കാട് എഴുതി അദ്ദേഹം തന്നെ സംവിധാനം ചെയ്ത് അവതരിപ്പിച്ചിരുന്ന ഏകാങ്കനാടകങ്ങള്‍ ആയിരുന്നു.. അദ്ദേഹത്തിനു അതിനുള്ള ഊര്‍ജം ഒരു പരിധി വരെ നല്‍കിയത് ഈ വായനശാല ആണെന്നു പറയുക വയ്യ.. ഒരു കാലത്ത് സ്ത്രീകള്‍ / പെണ്‍കുട്ടികള്‍ ഒക്കെ സജീവമായിരുന്ന ഈ വായനശാലയില്‍ ആണു ഞാനെന്റെ വായനയുടെ ആദ്യാക്ഷരം കുറിച്ചത്..

ഇന്നത്തെ അതിന്റെ അവസ്ത ഞാന്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രത്തിലേത് പോലെ പുറത്ത് വെളിച്ചം പക്ഷേ അകത്ത് കൂരാക്കൂരിരുട്ട് മാത്രം.. രാവിലെ വന്ന് പത്രം വായിക്കാനുള്ള മുറി തുറന്നിട്ടു പോകുന്ന ഒരു ലൈബ്രേറിയന് പിന്നെ വരുന്നത് പൂട്ടാന് വേണ്ടി മാത്രം.. കഴിഞ്ഞ ഒരു വര്‍ഷമായുള്ള രജിസ്റ്റര് പരിശോധിച്ചാല് എന്റെ പേരു മാത്രമേ അവിടെ കാണാന് കഴിയൂ എന്നത് അതിശയോക്തിയല്ല, എന്നെ പേടിച്ച് എന്റെ സൌകര്യാര്‍ത്ഥം രാത്രി പുസ്തകങ്ങള് എടുത്ത് തരും, അതും എന്റെ മൊബൈല് ടോര്‍ച്ചിന്റെ സഹായത്താല് ഞാന് തപ്പി എടുക്കുന്ന പുസ്തകങ്ങള് .. എത്രയോ മാസങ്ങളായി കേടായ ഒരു ട്യൂബ് ലൈറ്റ് മാറി ഇടാന് പോലും ആളില്ലാതെ അല്ലെങ്കില് ലൈബ്രേറിയന് എന്ന വ്യക്തി മിനക്കെടാതെ.. കഴിഞ്ഞ ദിവസം എന്റെ സുഹൃത്ത് രമേശ് പൊക്കപ്പുറം ആണു ഇതിനെ പറ്റി ഒക്കെ ഞാന് പറഞ്ഞത് കേട്ട് ചെല്ലുകയും ആ ട്യൂബിന്റെ തകരാര് കണ്ട് പിടിച്ച് ശരിയാക്കുകയും ചെയ്തത്.. അവിടേക്കു 40 ഇഞ്ച് ഉള്ള ഒരു എല്‍ സി ഡി ടിവിയും കേബിള്‍ കണക്ഷനും അനുവദിച്ചിട്ടുണ്ട്.. എന്നിട്ടു പോലും ഒന്നു ചെന്നിരിക്കാന്‍ സൌമനസ്യം കാണിക്കാത്ത ഒരു ലൈബ്രേറിയന്‍ .. നമ്മുടെ പല പഞ്ചായത്തുകളുടെയും അവസ്ഥ ഇതൊക്കെ തന്നെയാവും അല്ലെ.

പുറക്കാട്ട് ആകെ ഉള്ളത് മദ്യപാനികളുടെ കൂട്ടായ്മയാണെന്ന് നിസ്സംശയം പറയാന് കഴിയും.. എന്താണു നമ്മുടെ നാടിനു സംഭവിക്കുന്നത്.. മാസം ശമ്പളം എണ്ണി വാങ്ങുന്ന വ്യക്തി തന്റെ ജോലി ചെയ്യുന്നുണ്ടോ എന്നു പോലും അന്വേഷിക്കാതെ അയാളെ കൊണ്ട് ചായയും സിഗററ്റും വാങ്ങിപ്പിച്ച് ശിങ്കിടി ആയി നിര്‍ത്തുന്ന യാതൊരു ഉത്തരവാദിത്വവും ഇല്ലാത്ത പഞ്ചായത്ത്.. അച്ചന് മരിച്ചപ്പോള് സഹതാപത്തിന്റെ പേരില് കിട്ടിയ ജോലിയോട് യാതൊരു ഉത്തരവാദിത്വവും പുലര്‍ത്താത്ത ലൈബ്രേറിയന് ..

ആരാണു ചോദിക്കുക, ഞാന്‍ മടുത്തു.. ഞാന്‍ പരാതിപ്പെട്ട് അവന്റെ ജോലി പോയാല് പുതിയ ഒരെണ്ണം വാങ്ങി കൊടുക്കാന് നിനക്കാവുമോ എന്ന് അമ്മയും ചില കൂട്ടുകാരും.. നല്ല കൂട്ടായ്മകളും ശക്തമായ ഇടപെടലുകളും കൊണ്ട് മാത്രമേ ഇതിനു ഒരു പരിഹാരമുണ്ടാക്കാന് പറ്റൂ എന്ന ബോദ്ധ്യത്തില് നിന്നാണു വായനാദിനമായ ഇന്ന് ഇങ്ങനെ ഒരു പോസ്റ്റ്.. പുറക്കാടിന്റെ സാംസ്കാരിക രാഷ്ട്രീയ രംഗത്ത് നിറഞ്ഞ് നിന്ന പലരും ഇന്ന് പ്രവാസികള് ആയത് കൊണ്ട് തന്നെ ഇത്തരം ശോചനീയാവസ്ഥകള് പലരും അറിയാതെ പോകുന്നുണ്ട്.. സാംസ്കാരിക/സാമൂഹ്യ/രാഷ്ട്രീയ രംഗത്ത് നിഷ്ക്രിയമായ ഒരു തലമുറയാണു ഇന്ന് പുറക്കാട്ട് വളര്‍ന്നു വരുന്നത്. ആരെയാണു കുറ്റപ്പെടുത്താനാവുക... പുറക്കാടന് എന്ന പേരില് ബ്ലോഗ് എഴുതുന്ന ഞാന് ഈ വായനാ ദിനത്തില് പുറക്കാട് എന്ന പേരിനെ ഓര്‍ത്ത് അപമാനത്തോടെ തലകുനിക്കുന്നു.. ഈ ഒരു വായനശാലയുടെ പേരില് .. എന്റെ നാടേ ക്ഷമിക്കുക.. വായനയോട് അല്പമെങ്കിലും താല്പര്യമുള്ള പുറക്കാട്ടുകാരേ ക്ഷമിക്കുക.. ഇത്തരം കാര്യങ്ങളില് ഒരു ശ്രദ്ധയുമില്ലാത്ത പഞ്ചായത്ത് ഭരണസമിതിയോട്, സെക്രട്ടറി തുടങ്ങി ലാസ്റ്റ്ഗ്രേഡില് അവസാനിക്കുന്ന പഞ്ചായത്ത് ജീവനക്കാരോട്, പുറക്കാട്ടെ രാഷ്ട്രീയക്കാരോട്..