Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts
ചില വലകൾ ....
ചില വലകൾ ....


സ്നേഹം കൊണ്ടോ
വിദ്വേഷം കൊണ്ടോ
ചിലർ നെയ്യുന്ന
ചില വലകളുണ്ട്‌...

ചിലന്തി വലകളോട്‌
ഒരിക്കലും ഉപമിക്കാനാവാത്തത്‌
അതിന്റെ ഇഴകളും
കണ്ണികളും
പകൽ പോലും കാണാനാവാത്തത്‌..

ഒരു സ്വപ്നത്തിൽ പോലും
നിനയ്ക്കാത്തത്‌..

ഒരിക്കൽ പെട്ട്‌ പോയാൽ
ഇനിയൊരിക്കൽ പോലും
പൊട്ടിച്ചെറിയാനാവാത്തത്‌...

ചില വലകളുണ്ട്‌ അങ്ങനെ,
പിടഞ്ഞില്ലാതാവും വരെ
തിരിച്ചറിയാനാവാതെ പോവുന്ന
സ്നേഹത്തിന്റെയോ
വിദ്വേഷത്തിന്റെയോ
നൂലിഴകൾ കൊണ്ട്‌
അണിയിച്ചൊരുക്കിയത്‌...
പേരിടാനാവാത്ത ഒന്ന് ....
ഓരോ മുറിവുകളും
ഓര്‍മയിലുണ്ട്
അതിന്റെ ആഴം പറഞ്ഞ്
വേദനിപ്പിക്കുവാനല്ല

ഓരോ മുള്ളുകളും
കരുതി വച്ചിട്ടുണ്ട്
ഒരു പോറല്‍ പോലും
നിന്നെയേല്‍പ്പിക്കുവാനല്ല

വരാനിരിക്കുന്നതൊക്കെയും
ഇതിനെക്കാള്‍ നിസ്സാരമെന്ന്
പേര്‍ത്തും പേര്‍ത്തുമുരുവിട്ട്
മെരുങ്ങാത്ത മനസ്സിനെയൊന്ന്
കൂടെ നിര്‍ത്താന്‍ ...
കാണാനാവാതെ പോയ സ്വപ്നം പോലെ ചിലത്, ഒരിക്കലും സംഭവിക്കാതെ പോകുന്ന ചിലത്, സംഭവിച്ചേക്കാവുന്ന ഒന്ന്..

കാണാനാവാതെ പോയ സ്വപ്നം പോലെ ചിലത്,
ഒരിക്കലും സംഭവിക്കാതെ പോകുന്ന ചിലത്, സംഭവിച്ചേക്കാവുന്ന ഒന്ന്..
=======================
ചില രാത്രികളില്‍
കൊതിക്കാറുണ്ട്
ചില സ്വപ്നങ്ങള്‍ കാണാന്‍ ...

ഒരിക്കലെങ്കിലും
ഒന്നു സ്ഖലിക്കാന്‍ ,
ഒരു സ്വപ്നത്തിലെങ്കിലും.. 


എവിടെ?

എന്നു പറയുന്നയിടത്താണ്
ചിലര്‍ക്ക് തോന്നുന്നത്

ഒരു സ്വപ്നം പോലും
സഫലമാവാത്ത ഒരുവനു
ജീവിതത്തെക്കുറിച്ച്
എന്ത് ആശകള്‍ എന്ന്,
എന്ത് ആശങ്കകള്‍ എന്ന്  ,

എന്നാലും ആശിച്ച് പോകാറുണ്ട്,
ചിലര്‍ക്കെങ്കിലും
സ്വപ്നമെങ്കിലും കാണാന്‍
വേണ്ടിയെങ്കിലും
ജീവിച്ച് കാണിക്കണമെന്ന്,

 ചിലര്‍ക്കെങ്കിലും

 സ്വപ്ന സമാനമായേക്കാവുന്ന
ഒരു ജീവിതത്തെക്കുറിച്ച്..


എന്റെ സങ്കടങ്ങള്‍ക്ക് മേല്‍

പുതച്ചുറങ്ങാന്‍
നിന്റെ സങ്കടങ്ങള്‍ക്ക് മേല്‍
പുതച്ചുറങ്ങാന്‍
തുന്നിക്കൂട്ടിയെടുക്കാനാവുന്ന
ഒരേ ആകൃതിയിലുള്ള
മേഘശലകങ്ങളായി
നാമൊഴുകുന്നതിനെ കുറിച്ച്..

ഒന്നുമില്ല എന്ന തിരിച്ചറിവിലും
ഒരിക്കലും സംഭവിക്കാത്ത,
അതിനിടയില്ലാത്ത ചിലത്
സ്വപ്നം കാണുന്ന ഒരുവനെ
എങ്ങനെയാണു
ചിലര്‍ക്ക് വ്യാഖ്യാനിക്കാനാവുക..

ഒന്നുമല്ല,
ഒന്നുമായില്ല,
ഒന്നുമാകാന്‍ പോകുന്നില്ല,
നീ പോലും എന്റെയല്ല,
എന്റേതാവില്ല,
എന്ന എന്റെ ആശങ്കയില്‍
ഞാനില്ലാതാവുന്നത്,
ഞാനല്ലാതെ
ഞാന്‍ മാത്രമല്ലാതെ
ആരറിയാന്‍  

എന്ന് പറഞ്ഞ് ഒഴിയാന്‍ മാത്രം
ഞാനാളല്ല..

എന്നുമുണ്ടെന്ന, 
എന്നേക്കുമുണ്ടെന്ന
വാഗ്ദാനത്തിന്റെ നിറവിനായി
നീ പൊരുതുന്നത്,
നിന്റെ വിനിമയം അടിയറ വച്ചത്,
തടവിലെന്നത് പോലെ...

നീ കരയുന്നില്ല
എന്ന് വിശ്വസിക്കാനാണെനിക്കിഷ്ടം
സംഭവിച്ചേക്കാവുന്ന,
ഇനിയും കാണാതെ പോയ
സ്വപ്നമായി 
നീയിരിക്കുന്നുവെന്ന്
വിശ്വസിക്കാനാണെനിക്കിഷ്ടം.. 

എന്റെയും നിന്റെയുമെന്ന്
വേര്‍തിരിക്കാനാവാത്ത,
നമ്മുടേത് മാത്രമെന്ന്
കാണിച്ച് കൊടുക്കേണ്ടിയിരിക്കുന്ന
ഒരാകാശം 
സ്വപ്നം കാണാനാണെനിക്കിഷ്ടം... 

 ഞാനുണ്ട് എന്ന തിരിച്ചറിവില്‍
നീ കാണുന്ന സ്വപ്നത്തിന്റെ
നിറവാകണം ഞാനെന്നതാണ്
എന്റെ അവസാനത്തെ സ്വപ്നം.. 
ഇനിയൊന്നുമില്ല എന്ന് കരുതിയ ഒരു പാതിരാത്രിയില്‍ ..

അന്ന്
എന്തൊക്കെയോ സംഭവിക്കുമെന്ന്
അറിയാമാ‍യിരുന്ന
ഒരേയൊരാള്‍
ഞാന്‍ മാത്രമായിരുന്നു.

അന്ന്,
അവസാനം വായിച്ചത്
പ്രണയം നഷ്ടപ്പെട്ടതിന്റെ പേരില്‍
ആത്മഹത്യ ചെയ്ത
ഒരുവന്റെ
അവസാന കവിതയായിരുന്നു..

അപ്പോള്‍ ഞാന്‍
കണ്മുന്നിലൂടെ,
കയ്യൊപ്പിട്ട ഒരു കവിതയിലൂടെ,
ജീവിതം ഇല്ലാതാവുന്നത്
അനുഭവിക്കുകയായിരുന്നു.

അന്ന്,
ഞാന്‍ മദ്യപിച്ചിരുന്നില്ല
സ്വബോധത്തോടെ വേണം
“അത്” ചെയ്യാനെന്ന്
എന്നെ തന്നെ ബോധ്യപ്പെടുത്തിയിരുന്നു.

കേള്‍വിക്കാരില്ലാത്ത
ചില സങ്കടങ്ങള്‍ ,
‘അയ്യേ‘ യെന്ന് ആരൊക്കെയോ
മൂക്കത്ത് വിരല്‍ വെച്ച് നോവിക്കുന്ന
ചില വിഷമങ്ങള്‍
എന്നെ
വീര്‍പ്പു മുട്ടിച്ചു കൊണ്ടേയിരുന്നു..

അവസാനത്തെ
കവിതയെഴുതിയിട്ടു വേണം
“അത്” ചെയ്യാനെന്ന്
ഒരു വെളിപാടുണ്ടായത്
പെട്ടെന്നായിരുന്നു..

അതിന്റെ മറവില്‍
എഴുതാനിരുന്നു,
അവസാനത്തെ കവിതയെന്നോ
ജീവിതമെന്നോ
പിന്നെ എന്തൊക്കെയോ എന്ന്
ആരെങ്കിലുമൊക്കെ
വാഴ്ത്തിപ്പാടാന്‍ ,

എന്റേതെന്ന് കൈയൊപ്പിട്ട ഒന്ന്
എന്റേതായി,
എന്റെ മാത്രമായി
ഉണ്ടാവണമെന്ന് കരുതി..

അപ്പോഴാണ്
വാക്കുകളുടെ അഭാവം
ആദ്യമായി അനുഭവിച്ചത്.

വാക്കുകള്‍ക്ക് പകരം വന്നത്
പുഞ്ചിരിക്കുന്ന
മുഖങ്ങളായിരുന്നു.
എന്നുമുണ്ടെന്ന,
എന്നേക്കുമുണ്ടെന്ന
വാഗ്ദാനങ്ങളായിരുന്നു..

ഇനിയൊന്നുമില്ല
എന്ന് കരുതിയ
ആ പാതിരാത്രിയിലാണ്
ഇനിയുള്ളതെല്ലാം
എനിക്ക് വേണ്ടിയെന്ന്
തിരിച്ചറിഞ്ഞത്..

ഞാനിന്നും ജീവിച്ചിരിക്കുന്നതും..
അമ്മയോട്..
അവസാനത്തെ സഹനമായ
നീയെത്ര വിശുദ്ധയാണു,
സര്‍വേശ്വരനില്‍ നിന്നും
ആദ്യത്തെയനുഗ്രഹം
സിദ്ധിച്ചവളെപ്പോല്‍ ..

ഉച്ചക്കൊടും ചൂട്
വകവെക്കാതലയവേയെന്‍
ഉച്ചി പൊള്ളാഞ്ഞതും
പേടി സ്വപ്നങ്ങള്‍ പെരുമ്പാമ്പ് പോല്‍
വരിഞ്ഞു മുറുക്കവേയലറിക്കരഞ്ഞെന്‍
തൊണ്ട പൊട്ടാഞ്ഞതും
നിന്റെ പ്രാര്‍ത്ഥനയെന്‍
കവചമായതിന്‍ നിമിത്തമല്ലേ

നിന്റെ പ്രാര്‍ത്ഥനകള്‍
രാത്രിയില്‍ മഞ്ഞ് പെയ്യുന്ന പോല്‍
പതിഞ്ഞിരുന്നുവെങ്കിലും
എന്നെ സ്പര്‍ശിക്കാതെ പോയതെന്തേ?

കണ്ണീരുപ്പു കുഴച്ചു നീ
ചോറൂട്ടും വേളയിലെന്‍ മനം
പശിയടങ്ങാതൊരു
പലായനം കൊതിച്ചുവോ?

വഴിയറിയാതലഞ്ഞ വേളയിലെന്‍
കരം പിടിച്ചൊരേ നേര്‍വഴി
കാട്ടുവാനെത്ര സഹനതീരങ്ങള്‍ താണ്ടി നീ

തിരിച്ചറിവിന്റെ വൈകിയ വേളയില്‍
നീയാണു സത്യമെന്നറിയവേ
അമ്മയെന്ന പദമിന്ന്‍ കേട്ടാല്‍
അമ്മിഞ്ഞപ്പാലിന്‍
മാധുര്യമൂറുന്നെന്‍ നാവില്‍ ..

നാട് കാണാനാവാതെ അഞ്ചര വര്‍ഷം നീണ്ട പ്രവാസകാലത്ത് സൌദിഅറേബ്യയില്‍ വച്ച് കുറിച്ചിട്ടത്.. ഫേസ്ബുക്കിലെ “അ അമ്മ അമ്മിഞ്ഞ പേജിനു വേണ്ടി പൊടി തട്ടിയെടുത്തത്” ...
വേനൽ, വേഗം,മഴ (ചില കുഞ്ഞു വരികൾ..)
1. കൊടും വേനൽ
പുഴയുടെ മാറിൽ
ചിത്രങ്ങൾ വരഞ്ഞു കൊണ്ടേയിരിക്കുന്നു..
 2. ഘടികാരമേ,
നിന്റെ സൂചികൾക്കെന്തിനീ വേഗം..
3. മഴേ,
നീയൊന്നു വന്നെങ്കിൽ
നനഞ്ഞില്ലാതായേനെ ഞാൻ.....
 
3 ഹൈക്കുകൾ..
1. വിത്തിൽ നിന്ന് വിതയിലേക്കുള്ള ദൂരമല്ല
അവിടുന്ന് കൊയ്ത്തിലേക്ക്.....‌
 2. ചവറ്റ്‌ കുട്ടയിൽ
ഉപേക്ഷിപ്പടുന്നയോരോ ഉറകളിൽ നിന്നും
കണ്ണുകളുള്ള ഒരായിരം ചോദ്യങ്ങൾ...
3. മതത്തിനാവുമോ
മാനസിക രോഗിയെ
നിലയ്ക്ക് നിർത്തുവാൻ....
ഇടങ്ങള്‍
പുതിയൊരാളെ
രേഖപ്പെടുത്താന്‍
കാലം മാറ്റിവെക്കുന്ന
“ഇടങ്ങള്‍”
ഒറ്റനോട്ടത്തില്‍
തിരിച്ചറിയാനാവില്ല..
ചിലപ്പോഴൊക്കെ .....
വാചാലനാവുക
എളുപ്പമാണ്..

ആർക്കും വേണ്ടാതെ
ജീവിച്ചിരിക്കുന്നതിന്റെ
അർത്ഥശൂന്യതയെ പറ്റി..

സ്വയംഹത്യയുടെ
കാണാപ്പുറങ്ങൾ തേടിയ
പൂർവികരെക്കുറിച്ച്..

ജീവിക്കുക എന്നത്
ചിലപ്പോഴൊക്കെ
ഒരു കടമയാണ്..

ആർക്കോ വേണ്ടി
എന്തിനോ വേണ്ടി
ഒന്നുമറിയാതെ
ചുമ്മാ ജീവിച്ചിരിക്കുക..

ജീവിച്ചില്ലെങ്കിലെന്ത്
മരിച്ച് പോകുമോ
എന്ന് തോന്നി പോകാറുണ്ട്
ചിലപ്പോഴൊക്കെ!!

കയറിൽ തൂങ്ങി
കഴുത്തിറുങ്ങി
പിടയുമ്പോഴേ അറിയൂ
ചുമ്മാ ജീവിക്കുന്നതാണ്
നല്ലതെന്ന്..
അങ്ങനെ തന്നെ ആയിരിക്കേണ്ടവ
ചിലര്‍ ചോദിക്കുന്നു,
എല്ലാം എപ്പോഴും
അങ്ങനെ തന്നെ
ആയിരിക്കണമോയെന്ന്..

എല്ലാറ്റിനും മാ
റ്റം വേണ-
മെന്നത്രേ മറ്റ് ചിലര്‍ ..

അങ്ങനെയല്ലെങ്കിലെന്ന്
ചോദിക്കാനാവാതെ
എണ്ണിയാലൊടുങ്ങാത്തവ!

ചില നോട്ടങ്ങള്‍
ചില ഭാവങ്ങള്‍
ചില കവിതകള്‍

വല്ലപ്പോഴും കാണുന്ന
ചില സ്വപ്നങ്ങള്‍ ,
എന്തിനധികം
നിന്റെ ഹൃദയമിടിപ്പ് പോലും..

അത് കൊണ്ടാവാം
നിന്നെ മറക്കാത്തതെന്തെന്ന്
എന്റെ ഹൃദയത്തോട്
ചോദിക്കാനാവാത്തത്..

അങ്ങനെ തന്നെ ആയിരിക്കേണ്ടവയാണ്
ചിലതൊക്കെ,
അങ്ങനെ അല്ലെങ്കിലെന്ന്
ഒന്നിനോടും ചോദിക്കേണ്ടതില്ല…
മറവി
അസുഖമെന്ന് ചിലർ,
അഹങ്കാരമെന്ന് മറ്റ്‌ ചിലർ,
അഭിനയമെന്ന് അനേകം ചിലർ!!
ഈ ചിലരെയൊക്കെ
ഓർത്തെടുക്കാൻ പെടുന്ന പാട്‌
എനിക്കല്ലേ അറിയൂ...
സ്നേഹം
ഊറിയൂറി
ഉറഞ്ഞുറഞ്ഞ്‌
തണുത്ത്‌ മരവിച്ച്‌
ഒളിച്ചിരിപ്പുണ്ടാവാം
എവിടെയൊക്കെയോ.....
കേള്‍വി
എല്ലാ കേള്‍വിയും
സ്വാഭാവികമല്ല,
ചെവികളെ എനിക്കത്ര
വിശ്വാസവുമില്ല..

ഇടയ്ക്കൊക്കെ ഞാന്‍

ചെവികളെ നിര്‍ബന്ധിക്കും
ചിലര്‍ ചിലരോട്‌ പറയുന്ന
ചില രഹസ്യങ്ങള്‍

എന്നെ കേള്‍പ്പിക്കുവാന്‍ ..

അപ്പോഴൊക്കെ ഞാനറിയും
ഒറ്റച്ചെവിയിലൂടെ
ഹൃദയത്തിലേക്കരിച്ചിറങ്ങുന്ന
മുറിഞ്ഞ, സ്പഷ്ടമല്ലാത്ത
വാക്കുകള്‍ പകരുന്ന വേദന..

മറ്റ്‌ ചിലപ്പോഴൊക്കെ
ചെവികളെ സംശയിക്കും,
ഒരു പാട്‌ പ്രതീക്ഷിച്ചിട്ടും
'അല്ല','ഇല്ല' എന്ന് മാത്രം
കേൾ‍ക്കേണ്ടി വരുമ്പോള്‍ ..

ചതിച്ചതാണോയെന്നോര്‍ത്ത്‌
ദേഷ്യപ്പെടും, ശപിക്കും,
പിന്നെയും കാത്തിരിക്കും
ഇഷ്ടവാക്കുകള്‍ കേള്‍ക്കാന്‍

ചെവികള്‍ കൂര്‍പ്പിച്ച്‌, കൂര്‍പ്പിച്ച്‌..

ഒടുക്കം തിരിച്ചറിയും
കണ്ണുകളേക്കാള്‍ വിശ്വസ്തരാണ്‌
ചെവികളെന്ന്.....




ഒരു ബ്ളോഗ്ഗറുണ്ടായത്‌
ഗണിതം പഠിക്കാനയച്ചപ്പോൾ‍
അച്ഛൻ ‍ മോഹിച്ചു
മകൻ‍ സിവിൽ‍ എഞ്ചിനീയറാകുമെന്ന് ..

കമ്പ്യൂട്ടർ‍ പഠിത്തമെന്ന് പറഞ്ഞപ്പോൾ‍
അമ്മ കരുതി
കമ്പ്യൂട്ടർ‍ എഞ്ചിനീയർ‍ ആകുമെന്ന് ..

ഗൾ‍ഫിലേക്ക്‌ പോയപ്പോൾ‍
നാട്ടുകാർ‍ സന്തോഷിച്ചു
ഒരു പുത്തൻ‍പണക്കാരൻ ‍ കൂടെയെന്ന് ..

അവസാനം
എത്ര കൂട്ടിക്കിഴിച്ചിട്ടും
ഗണിതശാസ്ത്രത്തിന്റെ ചുരുക്കെഴുത്തുകളിൽ ‍
നഷ്ടങ്ങൾ‍
ബാക്കിയായപ്പോൾ ‍
അവൻ‍ ബ്ളോഗെഴുത്തുകാരനായി.
സ്വപ്നത്തിലൊരു പശു
എണ്റ്റെ സ്വപ്നത്തില്‍
ഒരു പൂവാലിപ്പശു
കണ്ണു ചിമ്മുന്നു..

വെളുത്ത്‌ തുടുത്ത്‌
അയവെട്ടി അയവെട്ടി
തളര്‍ന്നു കിടക്കുന്നു,
കയറിണ്റ്റെ ബന്ധനമില്ലാതെ..

പച്ചച്ച കണ്ണുകളില്‍
പണ്ടെന്നോ ചവച്ചരച്ച
പച്ചപ്പുല്ലുകളുടെ ഓര്‍മ്മ..

കുറ്റി പറിച്ച്‌,
എവിടേക്കെന്നറിയാതെ
കുതിച്ച സന്ധ്യകള്‍...

പിന്നാലെ ഓടിയ
വള്ളി നിക്കറിട്ട ചെക്കന്‍
മുട്ടില്‍ തിരുമ്മിയ
കമ്മ്യൂണിസ്റ്റ്‌ പച്ച..

ഇടക്കൊന്നു വാലാട്ടി
തിരിഞ്ഞു നില്‍ക്കുന്നു,
ആരോടോ പിണങ്ങിയെന്ന പോല്‍

ഓര്‍മ്മകള്‍ക്കവസാനം

അത്‌ പിറുപിറുക്കുന്നു
ഒരു പുല്ലുപോലുമില്ലാത്ത ഭൂമി എന്ന്‌..
വിവാഹിതയെ പ്രണയിക്കുകയെന്നാല്‍
വിവാഹിതയെ പ്രണയിക്കുകയെന്നാല്‍
കുന്ന്‌ കയറുന്നത്‌ പോലെയാണ്‌.
കിതച്ചും തളര്‍ന്നും,
ഇടക്കിടെ നിന്നും
പിന്നാലെ ആരെങ്കിലും
വരുന്നുണ്ടോ എന്ന്‌ നോക്കിയും..

മുകളിലെത്തിക്കഴിഞ്ഞാല്‍

ശൂന്യമായ ആകാശം മാത്രം,
വേദനിപ്പിക്കാനാവാതെ
ഉള്ളിലൊതുക്കേണ്ടി വരുന്ന
സന്ദേഹങ്ങള്‍ മാത്രം...

എല്ലാത്തിനുമവസാനം
ഒരു ചോദ്യം മാത്രം ബാക്കിയാവുന്നു
എന്തിനായിരുന്നു എല്ലാം??

എന്നിട്ടും,
എത്ര തുടച്ചിട്ടും
മായ്ക്കാനാവാത്ത നിന്‍
സീമന്തരേഖയിലെ
കുങ്കുമം പോലെ,
മറക്കാനാവാതെ പോകുന്നു
നീ പകര്‍ന്നു തന്ന
സ്നേഹം..
ഒരു കവിതയെഴുതണമെന്നുണ്ട്‌, നിനക്കായി മാത്രം....
ഒരു കവിതയെഴുതണമെന്നുണ്ട്‌
നിനക്കായി മാത്രം..
വൃത്തവും അലങ്കാരവും,
ഛന്ദസ്സും കാവ്യഭംഗിയുമില്ലാതെ..

എണ്റ്റെ വികാരങ്ങള്‍
മാത്രം കുത്തിനിറച്ച്‌,
വിചാരങ്ങളില്‍
നിന്നെ മാത്രം ആവാഹിച്ച്‌

എണ്റ്റെ വിഭ്രമാകാശത്ത്‌
ഉരൂണ്ടുകൂടി, കറുത്തിരുണ്ട
മേഘങ്ങളില്‍ നിന്ന്‌
അറിയാതെ നിപതിച്ച്‌
നിണ്റ്റെ നെറുകയില്‍
ചുംബിച്ചുടയുന്നയെന്‍
മോഹത്തുള്ളികളെ കുറിച്ച്‌

പ്രണയിക്കുവാനിന്ന്‌
ലിപികള്‍ക്കപ്പുറം,
വാക്കുകള്‍ക്കപ്പുറം,
ശരീരഭാഷ തിരയുന്ന
കലിയുഗത്തെക്കുറിച്ച്‌

നിണ്റ്റെ ശൂന്യമായ മനസ്സില്‍
എനിക്കായൊരുക്കിയിരിക്കുന്ന
ഗ്രീഷ്മത്തിന്‍ തലോടലാല്‍
വരണ്ടുണങ്ങിയ താഴ്‌വര പോല്‍
ഒന്നുമില്ലാത്ത ഇടത്തെക്കുറിച്ച്‌

നീ പോലുമറിയാതെ പോകുന്ന
എണ്റ്റെ പ്രണയത്തെക്കുറിച്ച്‌
നിനക്കായി മാത്രം...
കുഴല്‍ക്കിണര്‍
കുഴിച്ചു കുഴിച്ചു
തളര്‍ന്നു ഞാന്‍

എന്നിട്ടുമില്ല,
നി
ന്റെ മനസ്സില്‍
എനിക്കായൊരുറവ..
ഉടഞ്ഞ ബിംബങ്ങളുടെ കാവല്‍ക്കാരന്‍
ധര്‍മസങ്കടങ്ങളുടെ
തീരാഭൂമികയില്‍
ഉപദേശിയുടെ
പരിവേഷമായിരുന്നവന്‌ !!!

അലസ സല്ലാപവേളകളില്‍
ചിരിക്കുടുക്കയാക്കുവാന്‍
കോമാളി വേഷങ്ങള്‍
കെട്ടിയാടേണ്ടി വന്നു..

വരണ്ടുണങ്ങിയ ഹൃദയത്തിലേക്ക്‌
പിണക്കത്തിന്‍ വിത്തെറിഞ്ഞാല്‍
കൊയ്യാനൊരു കതിരുമില്ലെന്നറിവിലും
ദു:ശ്ശാഠ്യക്കാരനായ കര്‍ഷകനായി

ഉപയോഗിച്ചുപേക്ഷിച്ച
വര്‍ണവിശറി പോല്‍
സൌഹൃദം വഴിവക്കിലനാഥമായപ്പോള്‍
വെള്ളമില്ലാഞ്ഞാത്മഹത്യ ചെയ്ത
പുഴയുടെ തേങ്ങല്‍..

നിഴല്‍ പോലെ നിന്നവള്‍
ഇരുളില്‍ മറയവേ
ഹൃദയമിടിപ്പ്‌ നിലച്ചവന്‍
ഉടുക്കു കൊട്ടുവാന്‍ മറന്ന
പാണനായി..

തുലാസുകളില്‍
മാറി മാറി തൂക്കിയിട്ടും
തെറ്റിന്നളവ്‌ തെളിയാതെ പോയി,
രക്തസാക്ഷികള്‍
തെറ്റ്‌ ചെയ്യാറില്ലല്ലോ..

ഒടുവിലവന്‍
അലയുന്ന തിരമാലകള്‍ക്കും
ഉടഞ്ഞ ബിംബങ്ങള്‍ക്കും
കാവല്‍ക്കാരനായി

മരങ്ങള്‍ വീണുവോയെന്നറിയാന്‍
മാനത്തെ മഴക്കാറ്‌
നോക്കേണ്ടതുണ്ടോ?..
ചില കുറുങ്കവിതകള്‍ കൂടെ
അമ്മ

സ്വാന്തനത്തിന്‍
അമൃത സ്പര്‍ശമായ്‌
സഹനത്തിന്‍ പര്യായമായ്‌
കരിയും പുകയുമേറ്റ്‌...
നീ തന്നൊരന്നത്തില്‍
കണ്ണീരുപ്പു രുചിച്ചതോര്‍ക്കുമ്പോള്‍
അറിയാതെ നിറയുന്നെന്‍ മിഴികള്‍...

മെഴുകുതിരി

മെഴുകുതിരി നാളങ്ങള്‍
ഉലയുമ്പോള്‍ ഞാനെണ്റ്റെ
ബാല്യത്തിലെക്കൊരു യാത്ര പോകും...
ചിലപ്പോഴൊക്കെ ഞാനുമിതു പൊലെ
ഉരുകി ഉരുകി.....

യാത്ര

അതിരുകളില്ലാത്ത
ആകാശം കീഴടക്കാന്‍
പുറപ്പെട്ടു പോകുന്ന
ഓരൊ യാത്രക്കുമൊപ്പം
ഭുമിയിലൊരു നെഞ്ചിടിപ്പ്‌
കൂട്ടിനുണ്ടാകും....

ബാല്യം

മണലില്‍ വരച്ചതൊക്കെയും
കടലെടുത്തു പോയ്‌
മനസ്സില്‍ വരച്ചതൊക്കെയും
കൈമോശം വന്നു പോയ്‌
കൊതിക്കുന്നു മനസ്സ്‌
ഇനി വരാത്തൊരാ
ബാല്യത്തിനായ്‌...

കാത്തിരിപ്പ്‌

വഴിക്കണ്ണുമായിന്നും
ഇരിപ്പുണ്ടാകും ചിലപ്പോള്‍
എന്നെയും കാത്ത്‌,
യൌവനത്തിലെന്നോ
എന്നില്‍ നിന്നും
അറുത്തു മാറ്റപ്പെട്ടവള്‍....