തിരികെ കിട്ടിയ സൌഹൃദം.., ഋതുഭേദങ്ങളില്‍ പരിലസിക്കുന്ന കൂട്ടുകാരിക്ക്‌.. (ഡോണ മയൂരക്ക്‌)
എത്ര ശ്രമിച്ചാലും വാക്കുകളാല്‍ പ്രകടിപ്പിക്കാനാവാത്ത ചില സന്തോഷങ്ങള്‍ നമ്മുടെ ഒക്കെ ജീവിതത്തില്‍ ഉണ്ടാവാറുണ്ട്‌.. അതില്‍ ഒന്നായിരിക്കാം ഒഴിവാക്കാനാവാത്ത ചില സാഹചര്യങ്ങള്‍ നിമിത്തം എന്നോ കളഞ്ഞു പോയെന്നു കരുതിയ ഒരു നല്ല സുഹൃത്തിനെ തിരികെ കിട്ടുന്നത്‌. ചില സൌഹൃദങ്ങള്‍ അങ്ങനെയാണ്‌... വളരെ പെട്ടെന്ന്‌ വന്ന്‌ മനസ്സ്‌ കീഴടക്കുകയും പിന്നെയൊരുപാട്‌ നാള്‍ മറഞ്ഞിരിക്കുകയും ചെയ്യും.. കാണാമറയത്തിരിക്കുന്ന ഒരു നിധി പോലെ നമ്മള്‍ അത്‌ തേടി നടക്കുകയും ചെയ്യും.. ആ നിധി നമ്മളെയും തേടുന്നുണ്ടാവാം.. അപൂര്‍വ്വം ചിലര്‍ക്കേ അതു കണ്ടെത്തുവാനുള്ള ഭാഗ്യം ലഭിക്കൂ എന്നു തോന്നുന്നു.. ഇവിടെ ഞാന്‍ നിധി പോലെ കരുതിയിരുന്ന ഒരു സുഹൃത്ത്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം എന്നെ തേടിയെത്തി, നിധി, തന്നെ തിരഞ്ഞു നടക്കുന്ന ആളെ കണ്ടെത്തുന്നത്‌ പോലെയാണ്‌ എനിക്കു അത്‌ അനുഭവപ്പെട്ടത്‌.. അതു കൊണ്ട്‌ തന്നെ ആ സന്തോഷം ഇവിടെ പങ്ക്‌ വെക്കണമെന്ന്‌ തോന്നി.. കാരണം എണ്റ്റെയാ സുഹൃത്തിനെ ഒരു പാട്‌ തിരഞ്ഞു നടന്നിരുന്നു ഞാന്‍..

2004ല്‍. ഒരു പാട്‌ മോഹങ്ങളുമായി ഒരു ഫ്രീ വിസയില്‍ സൌദിയില്‍ എത്തിയ എനിക്ക്‌ പിന്നീട്‌ അഞ്ചര വര്‍ഷക്കാലം നാട്‌ കാണാനാവാതെ ജീവിക്കേണ്ടി വന്നു.. അന്നത്തെ അനുഭവങ്ങള്‍ ഒക്കെ പോസ്റ്റുകള്‍ ആക്കണമെന്ന്‌ മോഹമുള്ളത്‌ കൊണ്ട്‌ അതിലേക്ക്‌ കടക്കുന്നില്ല. ഇന്നത്തെ പോലെ ബ്ളോഗുകളൊന്നും ഇല്ലാതിരുന്ന കാലം.. ജിമെയില്‍ പോലും ഇന്‍വിറ്റേഷന്‍ വഴി മാത്രം.. അന്നു കുറെയധികം പ്രവാസികള്‍ക്ക്‌ ആശ്വാസം ആയിരുന്നു ഫോറംസ്‌.. മല്ലുവൂഡ്‌ എന്ന ഫോറത്തില്‍ (അതിനു മുന്‍പ്‌ വെള്ളിത്തിര, ചലച്ചിത്രം തുടങ്ങിയ ഫോറംസില്‍ ആണ്‌ ആരെയും കാണിക്കാതെ മനസ്സില്‍ ഒളിപ്പിച്ചിരുന്ന എണ്റ്റെ കവിതാരചന എന്ന ആഗ്രഹം വെളിച്ചം കണ്ടത്‌..അവിടെ കൂട്ടുകാര്‍ നല്‍കിയ പ്രോത്സാഹനം ആണ്‌ പുറക്കാടന്‍ എന്ന ബ്ളോഗില്‍ എന്നും കാണാനാവുക) വച്ചാണ്‌ എണ്റ്റെ കവിതകളെ ഇഷ്ടപ്പെട്ടിരുന്ന ഒരു കൂട്ടുകാരിയെ എനിക്ക്‌ കിട്ടിയത്‌ അവള്‍ അന്നു ഗഗന സഞ്ചാരി ആയിരുന്നു(സ്കൈ വാക്കര്‍).. അന്ന് കാലം 2005. ഒരു ഫോറത്തില്‍ കവിത എഴുതുന്നവര്‍ എന്ന നിലയില്‍ പരിചയപ്പെട്ടു.. പെട്ടെന്നു അടുത്തു...

മല്ലുവുഡ്‌ മറ്റൊരു പേരില്‍ രൂപാന്തരം പ്രാപിക്കുകയും അതിണ്റ്റെ കൈവഴികളായി അനേകം ഫോറംസ്‌ ഉണ്ടാവുകയും ചെയ്തു, (നമ്മുടെ കേരള കോണ്‍ഗ്രസ്സുകളെ പോലെ).. വര്‍ഷങ്ങള്‍ക്കു ശേഷം എനിക്കാ സൌഹൃദം തിരിച്ചു കിട്ടി.. വി.കെ.പ്രമോദിനെ കുറിച്ച്‌ ഞാന്‍ എഴുതിയ ലേഖനം സൈകതത്തില്‍ വായിച്ച്‌ നാസര്‍ കൂടാളിയെയും തുടര്‍ന്ന്‌ എണ്റ്റെ പ്രിയ കൂട്ടുകാരന്‍ ജസ്റ്റിന്‍ ജേക്കബ്ബിനെയും ബന്ധപ്പെട്ട്‌ എണ്റ്റെ വിവരങ്ങള്‍ ശേഖരിച്ച്‌ പുറക്കാടന്‍ ആവാം തണ്റ്റെ പഴയ കൂട്ടുകാരന്‍ എന്ന തോന്നലില്‍ മെയില്‍ ചെയ്യുകയും യാസര്‍ അറാഫത്ത്‌ അന്തരിച്ച നാളുകളില്‍ ഞാന്‍ എഴുതിയ കവിത പോലും (സൌദിയിലെ മലയാളം ന്യൂസ്‌ പ്രസിദ്ധീകരിച്ച അതിനെ കുറിച്ച്‌ ഞാന്‍ മറന്നിരുന്നു) ഓര്‍മയില്‍ നിന്ന്‌ മായാതെ സൂക്ഷിക്കുന്ന കൂട്ടുകാരി..

5 വര്‍ഷങ്ങള്‍ക്ക്‌ ശേഷം എനിക്ക്‌ തിരികെ കിട്ടിയ ആ കൂട്ടുകാരി ഇന്നു ബൂലോഗവും അതിനേക്കാള്‍ ഉപരിയായി എഴുത്തിനെയും വായനയെയും സ്നേഹിക്കുന്ന ഒരു പാട്‌ പേര്‍ക്ക്‌ സുപരിചിതയായ ഡോണ മയൂര ആണ്‌.. ഒരു കാലത്ത്‌ എണ്റ്റെ പൊട്ടക്കവിതകളെ ഇഷ്ടപ്പെട്ടിരുന്നത്‌ ഡോണ ആയിരുന്നു എന്ന്‌ അറിഞ്ഞത്‌ എന്നെ ആവേശത്തിണ്റ്റെ കൊടുമുടിയില്‍ കൊണ്ട്‌ നിര്‍ത്തുന്നു.. അന്ന്‌ ഡോണ എനിക്ക്‌ മിനു ആയിരുന്നു.. ഡോണയുടെ ചെല്ലപ്പേര്‍ (വീട്ടില്‍ വിളിക്കുന്ന പേര്‌)...

ഡോണയോട്‌..

ഗഗനസഞ്ചാരി എന്ന പേരില്‍ വന്ന നീ ആകാശം കീഴടക്കാനുള്ള മോഹവുമായി ഇടക്കെപ്പോഴോ പോയ്‌ മറഞ്ഞു.. പിന്നെ മോഹങ്ങള്‍ക്ക്‌ അവധി കൊടുക്കേണ്ടി വന്നതും ഭാര്യയും അമ്മയും എന്ന ഉത്തരവാദിത്വങ്ങളാടെ ജീവിച്ചതും പണ്ടേ നിണ്റ്റെയുള്ളില്‍ മൊട്ടിട്ടിരുന്ന വരികള്‍ കാലമറിയാതെ വന്ന ഋതുഭേദങ്ങളില്‍ പൂത്ത്‌ വിടര്‍ന്ന്‌ പരിലസിച്ചതും ഒക്കെ അറിയാതെ പോയി..നിണ്റ്റെ വരികള്‍ ഇന്ന്‌ എന്നെ ഏറെ സന്തോഷിപ്പിക്കുന്നു.. ഞാന്‍ പലപ്പോഴും ഇഷ്ടപ്പെട്ടിരുന്ന ഡോണമയൂര എന്ന കവയത്രിയുടെ വരികള്‍ ലോകം അറിയുന്നതിനു മുന്‍പേ ഞാന്‍ അറിഞ്ഞിരുന്ന എണ്റ്റെ കൂട്ടുകാരിയുടേതായിരുന്നു എന്ന തിരിച്ചറിവ്‌ നല്‍കുന്ന സന്തോഷം ഞാന്‍ ആദ്യം പറഞ്ഞത്‌ പോലെ വാക്കുകള്‍ക്ക്‌ അതീതമാണ്‌. തിരിച്ചു കിട്ടിയ ഈ സൌഹൃദം എന്നും ഉണ്ടാവണം എന്ന ആഗ്രഹം മാത്രമിപ്പോള്‍ എനിക്ക്‌.. ഒരുപാട്‌ എഴുതണമെന്നുണ്ട്‌, പക്ഷേ വാക്കുകള്‍ മനസ്സിനു പകരമാവില്ലല്ലോ..

അവസാനമായി..
ഒത്തിരി നന്ദി സൈകതത്തിണ്റ്റെ അണിയറക്കാരായ ജസ്റ്റിനും നാസര്‍ കൂടാളിക്കും..
കുഴല്‍ക്കിണര്‍
കുഴിച്ചു കുഴിച്ചു
തളര്‍ന്നു ഞാന്‍

എന്നിട്ടുമില്ല,
നി
ന്റെ മനസ്സില്‍
എനിക്കായൊരുറവ..
ഉടഞ്ഞ ബിംബങ്ങളുടെ കാവല്‍ക്കാരന്‍
ധര്‍മസങ്കടങ്ങളുടെ
തീരാഭൂമികയില്‍
ഉപദേശിയുടെ
പരിവേഷമായിരുന്നവന്‌ !!!

അലസ സല്ലാപവേളകളില്‍
ചിരിക്കുടുക്കയാക്കുവാന്‍
കോമാളി വേഷങ്ങള്‍
കെട്ടിയാടേണ്ടി വന്നു..

വരണ്ടുണങ്ങിയ ഹൃദയത്തിലേക്ക്‌
പിണക്കത്തിന്‍ വിത്തെറിഞ്ഞാല്‍
കൊയ്യാനൊരു കതിരുമില്ലെന്നറിവിലും
ദു:ശ്ശാഠ്യക്കാരനായ കര്‍ഷകനായി

ഉപയോഗിച്ചുപേക്ഷിച്ച
വര്‍ണവിശറി പോല്‍
സൌഹൃദം വഴിവക്കിലനാഥമായപ്പോള്‍
വെള്ളമില്ലാഞ്ഞാത്മഹത്യ ചെയ്ത
പുഴയുടെ തേങ്ങല്‍..

നിഴല്‍ പോലെ നിന്നവള്‍
ഇരുളില്‍ മറയവേ
ഹൃദയമിടിപ്പ്‌ നിലച്ചവന്‍
ഉടുക്കു കൊട്ടുവാന്‍ മറന്ന
പാണനായി..

തുലാസുകളില്‍
മാറി മാറി തൂക്കിയിട്ടും
തെറ്റിന്നളവ്‌ തെളിയാതെ പോയി,
രക്തസാക്ഷികള്‍
തെറ്റ്‌ ചെയ്യാറില്ലല്ലോ..

ഒടുവിലവന്‍
അലയുന്ന തിരമാലകള്‍ക്കും
ഉടഞ്ഞ ബിംബങ്ങള്‍ക്കും
കാവല്‍ക്കാരനായി

മരങ്ങള്‍ വീണുവോയെന്നറിയാന്‍
മാനത്തെ മഴക്കാറ്‌
നോക്കേണ്ടതുണ്ടോ?..
കലയുടെ രാഷ്ട്റീയം. പ്രൊ.ബി. രാജീവണ്റ്റെ ലേഖനത്തിന്‌ ഒരു വിയോജനക്കുറിപ്പ്‌
കലയുടെ രാഷ്ട്രീയം...ഇത്‌ ഇ.എം.എസ്‌.മരിക്കുന്നില്ല എന്ന പേരില്‍ പുറത്തിറങ്ങിയ പ്രൊ.ബി.രാജീവണ്റ്റെ ലേഖന സമാഹാരത്തിലെ ഒരു ലേഖനത്തിണ്റ്റെ പേരാണ്‌. ഈ ലേഖനം മുന്‍ നിര്‍ത്തി ഒരിക്കല്‍ സൌദി അറേബ്യയിലെ പള്ളിക്കൂടം ഒരു ചര്‍ച്ച സംഘടിപ്പിച്ചിരുന്നു..സൌദിയിലെ പരിമിതമായ സാഹചര്യങ്ങള്‍ ഉള്‍ക്കൊണ്ട്‌ തന്നെ പറയട്ടെ പങ്കെടുത്തവരുടെ എണ്ണം തുലോം തുഛം ആയിരുന്നെങ്കിലും ആശയ സംഘട്ടനങ്ങള്‍ കൊണ്ടും ചര്‍ച്ചകള്‍ നല്ല രീതിയില്‍ തന്നെ നടന്നതു കൊണ്ടും പരിപാടി വിജയകരമായിരുന്നു എന്നു പറയാതെ വയ്യ. ആണ്റ്റണി സാര്‍ ആയിരുന്നു നേതൃത്വം, ബഷീര്‍ വാറോഡ്‌, രഘുനാഥ്‌ ഷൊറ്‍ണ്ണൂര്‍‍, സുബൈര്‍ തുഖ്ബ, ഷംസുദ്ദീന്‍ ആറാട്ടുപുഴ, പ്രഭാകരന്‍ മാഷ്‌,പ്രദീപ്‌ കൊട്ടിയം, ജോസേട്ടന്‍, മാധവി ടീച്ചര്‍, സറീന ടീച്ചര്‍ തുടങ്ങി സൌദി അറേബ്യയിലെ ഈസ്റ്റേണ്‍ പ്രോവിന്‍സില്‍ സാഹിത്യ, സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളില്‍ അറിയപ്പെടുന്നവര്‍ ആയിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്തത്‌.

ചര്‍ച്ചയുടെ ഉള്ളടക്കം പൂര്‍ണ്ണമായി പോസ്റ്റ്‌ ചെയ്യുന്നത്‌ അപ്രായോഗികം ആയതു കൊണ്ട്‌ തന്നെ ഞാന്‍ അവിടെ ഉയര്‍ത്തിപ്പിടിച്ച ആശയങ്ങള്‍ വിശദീകരിക്കാന്‍ വേണ്ടി മാത്രം ആണ്‌ ഈ പോസ്റ്റ്‌. എന്നാല്‍ തന്നെയും അന്നു ഉന്നയിക്കാനാവാതിരുന്ന ചില രൂപകങ്ങളും ഉണ്ട്‌ ഇവിടെ, ബെന്യാമിണ്റ്റെ ആട്‌ ജീവിതം പോലെ ഉള്ളവ..

കലയുടെ രാഷ്ട്രീയം, കലാകാരനെ എങ്ങനെ ആണ്‌ നാം നിര്‍വചിക്കുക? ആദ്യ കാലങ്ങളില്‍ കല സാഹിത്യരൂപങ്ങളിലും ചിത്രമെഴുത്തിലും ഒക്കെ മാത്രമായി ഒതുങ്ങി നിന്നു.. പക്ഷെ കാലം കലാകാരനെ പുനര്‍ നിര്‍വചിച്ചിരിക്കുന്നു.. ഇന്നു ഒരുവന്‍ ഒരു നല്ല ഫോട്ടോ എടുത്താല്‍, ഒരു നല്ല വീഡിയോ എടുത്താല്‍, കമ്പ്യൂട്ടറിണ്റ്റെ അനന്ത സാധ്യതകളില്‍ ഒന്നായ ഫോട്ടോഷോപ്പ്‌ ഉപയോഗിച്ച്‌ ഒരു ബിംബം സൃഷ്ടിച്ചാല്‍ എന്തിനധികം കച്ചിത്തുരുമ്പും തീപ്പെട്ടിക്കൊള്ളിയും ഉപയോഗിച്ച്‌ പോലും സംവദിക്കാവുന്ന അവസ്ഥയിലേക്ക്‌ നാം എത്തി നില്‍ക്കുന്നു.

എം.എഫ്‌. ഹുസൈനെ പോലെ ഉള്ളവര്‍ (ചിത്രം വരച്ച്‌ പണമുണ്ടാക്കുന്നവര്‍), അവര്‍ക്കു ആശയങ്ങളേക്കാള്‍ ഇന്നു താല്‍പ്പര്യം വിവാദം മാത്രമാണ്‌. വിവാദം ഉണ്ടെങ്കിലേ നല്ല വില കിട്ടു, അല്ലെങ്കില്‍ മാര്‍ക്കറ്റില്‍ ശ്രദ്ധിക്കപ്പെടു എന്ന ഒരവസ്ഥ ഇന്നു വന്നു തീര്‍ന്നിരിക്കുന്നു.. കവിത എഴുതി മാത്രമാണ്‌ താന്‍ ജീവിക്കുന്നത്‌ എന്നു അവകാശപ്പെടുന്നവര്‍ ഉണ്ട്‌ നമുക്ക്‌ ചുറ്റും..ഏത്‌ മേഖല എടുത്ത്‌ നോക്കിയാലും ലാഭം എന്ന അടിസ്താന തത്ത്വം മാത്രമാണ്‌ ഇന്നു നമുക്കു കാണാനാവുക.

ഉപയോഗിക്കുക എന്നത്‌ ഇടതുപക്ഷത്തിണ്റ്റെ, പ്രത്യേകിച്ച്‌ കമ്മ്യൂണിസ്റ്റ്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ ഒരു പ്രായോഗിക തന്ത്രമായി പലപ്പോഴും എനിക്ക്‌ അനുഭവപ്പെട്ടിട്ടുണ്ട്‌. പക്ഷേ എണ്റ്റെ പ്രായം വച്ചു നോക്കിയാല്‍ നേരറിവുകളേക്കാള്‍ പ്രാധാന്യം കേട്ടറിവുകള്‍ക്കും വായനാനുഭവങ്ങള്‍ക്കുമാണ്‌. പ്രത്യേകിച്ച്‌ ഞാന്‍ ഇല്ലാതിരുന്ന ഒരു കാലയളവിനെ കുറിച്ച്‌ സംസാരിക്കേണ്ടി വരുമ്പോള്‍. അതു കൊണ്ട്‌ തന്നെ കലയെ വേണ്ട രീതിയില്‍ ഉപയോഗിച്ച കാലഘട്ടം എനിക്കു നേരിയ ഓര്‍മ പോലും ഇല്ലാത്തതാണ്‌.

തീരെ ഇല്ല എന്നു പറഞ്ഞു കൂടാ, കെ.പി.എ.സി.യും സാംബശിവനും ഒക്കെ എണ്റ്റെ കുട്ടിക്കാലത്ത്‌ പോലും ഉണ്ട്‌. പക്ഷെ അവര്‍ ഒരു കാലത്ത്‌ തങ്ങളുടെ കലയിലൂടെ മലയാളിയോട്‌ സംവദിച്ചത്‌ മനസ്സിലാക്കാന്‍ എനിക്ക്‌ കേട്ടറിവും വായനാനുഭവവും വേണ്ടി വന്നിട്ടുണ്ട്‌. അവര്‍ എന്താണ്‌ ചെയ്തത്‌ കലയിലൂടെ, ഒരു രാഷ്ട്രീയ പ്രസംഗത്തിനും സാദ്ധ്യമാവാത്ത വിധം മലയാളിയുടെ മനസ്സിനെ മാറ്റിയെടുക്കുവാന്‍ അവര്‍ക്ക്‌ സാധിച്ചു. നിങ്ങള്‍ എന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകം മാത്രം മതി അതിനൊരുദാഹരണം. ഇന്നത്തെ തലമുറക്ക്‌ അന്നത്തെ കേരളീയ സാഹചര്യങ്ങളോട്‌ താദാത്മ്യം പ്രാപിക്കാനാവില്ല ഒരിക്കലും.. അന്ന്‌ അവര്‍ പട്ടിണി അനുഭവിച്ചു എങ്കില്‍ അതു യഥാര്‍ഥ പട്ടിണിയുടെ മൂര്‍ത്തഭാവം ആയിരുന്നു.. വിളമ്പി വെച്ചിരിക്കുന്ന ഭക്ഷണം ഉപേക്ഷിച്ചിട്ടു പട്ടിണി കിടന്നാല്‍ ആ അനുഭവം ഒരിക്കലും ഉണ്ടാകില്ല. പട്ടിണി കിടന്നു കൊണ്ട്‌, എത്രയോ എതിര്‍പ്പുകള്‍ നേരിട്ട്‌ കൊണ്ട്‌ അവര്‍ ആശയങ്ങള്‍ ജനങ്ങളുടെ മുന്‍പില്‍ അവതരിപ്പിച്ചു.

ഒരുവന്‍ സ്വാനുഭവത്തിനു വേണ്ടി കല അനുഷ്ഠിക്കുന്നുവെങ്കില്‍ അതു ജനങ്ങള്‍ക്കു മുന്‍പില്‍ അവതരിപ്പിക്കുന്നതെന്തിനു. ഏത്‌ തരം കല ആയാല്‍ പോലും, ആസ്വാദകണ്റ്റെ കൊള്ളാം എന്ന അഭിപ്രായത്തിനു വേണ്ടിയോ? അതോ തെറ്റുകളില്‍ നിന്നു പാഠമുള്‍ക്കൊണ്ട്‌ കൂടുതല്‍ നല്ല കല ആവിഷ്കരിക്കുവാന്‍ വേണ്ടിയോ? അങ്ങനെ എങ്കില്‍ നിങ്ങളുടെ കല ആസ്വദിക്കുവാനും അഭിപ്രായം പറയുവാനും ആര്‍ക്കാണ്‌ ബാദ്ധ്യത? ആസ്വാദകന്‍ എന്ന വര്‍ഗം ഉണ്ട്‌ എന്നു നിങ്ങള്‍ ഉറച്ച്‌ വിശ്വസിക്കുന്നതെന്തിന്‌? ചെയ്യുന്ന കലയില്‍ ഉള്ള വിശ്വാസമാകുമൊ? ഒന്നു കൂടെ വിശദീകരിക്കാം ഒരു വ്യക്തി പ്രണയത്തെ കുറിച്ചെഴുതുന്നു. അത്‌ പലപ്പോഴും വ്യക്തിപരമായ അനുഭവം മാത്രമാകുന്നതെ ഉള്ളൂ, അതു വായിക്കുകയും മറ്റുള്ളവരുടെ അഭിപ്രായത്തിനു വേണ്ടി സമര്‍പ്പിക്കുകയും ചെയ്യുന്നത്‌ സ്വാര്‍ത്ഥത മാത്രമല്ലേ?

എണ്റ്റെ അഭിപ്രായത്തില്‍ കല എന്നും സഹജീവിക്കു വേണ്ടി കൂടെ ഉള്ളതാവണം. പലപ്പോഴും പല ബ്ളോഗില്‍ നിന്നും അനുഭവവേദ്യമായതും അടുത്തിറങ്ങിയ ബെന്യാമിണ്റ്റെ ആട്‌ ജീവിതവും ഒക്കെ സഹജീവിയുടെ നൊമ്പരങ്ങള്‍ പങ്കു വെക്കുന്നതല്ലേ? ഒരു കാലത്ത്‌ കേരളീയ സമൂഹം അനുഭവിച്ച വേദനകള്‍ നാടകത്തിലൂടെയും കഥാപ്രസംഗത്തിലൂടെയും ഒക്കെ അവര്‍ പങ്കു വെച്ചതു പോലെയല്ലെ ഇന്നു ചില മാധ്യമങ്ങളിലൂടെ പ്രവാസാനുഭവങ്ങള്‍ പലരും പങ്കു വെക്കുന്നത്‌. പ്രവാസത്തിണ്റ്റെ പൊള്ളുന്ന അനുഭവങ്ങള്‍ ഇന്നു നാം ബ്ളോഗ്‌ ലോകത്ത്‌ അറിയുന്നുണ്ട്‌, കാരണം ബ്ളോഗില്‍ ഏറ്റവും സജീവം പ്രവാസികള്‍ ആയതു കൊണ്ടാണ്‌ അതു., പക്ഷേ പ്രൊ.ബി.രാജീവനെപ്പോലെ ഉള്ളവര്‍ അറിയുന്നുണ്ടാകില്ല നജീമിണ്റ്റെയും ഹക്കിമിണ്റ്റെയും ഒക്കെ ലോകം. അതു അറിയിക്കുവാന്‍ എഴുത്ത്‌ എന്ന കല വേണ്ടി വരുന്നു. അപ്പോള്‍ കല സമൂഹത്തിനു വേണ്ടിയാവണം. എല്ലാ കലയും സമൂഹത്തിനു വേണ്ടി മാത്രം ആവണം എന്നല്ല എണ്റ്റെ അഭിപ്രായം. കലാകാരണ്റ്റെ കണ്ണ്‌ സമൂഹത്തിനു നേരെ തുറന്നു പിടിച്ച കണ്ണാടിയാവണം..

പ്രതികരിക്കേണ്ടയിടത്ത്‌ പ്രതികരിക്കുകയും സമൂഹത്തില്‍ വേണ്ട ഇടപെടലുകള്‍ നടത്തുകയും വേണം. അതു കൊണ്ട്‌ തന്നെ ബി.രാജീവണ്റ്റെ ലേഖനത്തോട്‌ എനിക്ക്‌ വിയോജിപ്പാണുള്ളത്‌., അതോടൊപ്പം കലയെ പണസമ്പാദനത്തിനും പ്രശസ്തിക്കും വേണ്ടി മാത്രം ഉപയോഗിക്കുന്നവരോടും.

പിന്‍കുറിപ്പ്‌: കേരളത്തിലെ നക്സലൈറ്റ്‌ പ്രസ്താനത്തിണ്റ്റെ മുന്‍ നിരക്കാരില്‍ ഒരാളായിരുന്ന, നക്സലൈറ്റ്‌ രാജീവന്‍ എന്ന്‌ സ്വന്തം നാട്ടില്‍ പോലും അറിയപ്പെട്ടിരുന്ന പ്രൊ.ബി. രാജീവന്‍ എണ്റ്റെ അമ്മയുടെ വലിയച്ഛണ്റ്റെ മകനാണ്‍്‌. ഒരര്‍ത്ഥത്തില്‍ എണ്റ്റെ അമ്മാവന്‍. അദ്ദേഹം കേരളീയ സമൂഹത്തില്‍ നടത്തിയ ഇടപെടലുകള്‍ പൂര്‍ണ്ണമായി എനിക്കു മനസ്സിലാക്കാനിയിട്ടില്ല എങ്കില്‍ തന്നെയും അദ്ദേഹത്തിണ്റ്റെ ചില ആശയങ്ങളോട്‌., ലേഖനങ്ങളോട്‌ തുറന്ന എതിര്‍പ്പാണ്‌ എനിക്കുള്ളത്‌, സാവിത്രി രാജീവണ്റ്റെ കവിതകളെ സ്നേഹിക്കുമ്പോള്‍ പോലും...
സഖാവ്‌. പിണറായി വിജയനോട്‌ പറയാനുള്ളത്‌
സഖാവെ,
നാം എന്നും ഇരകളായിരുന്നു, ഇന്നുമതെ, നമ്മള്‍ എന്നും ഇരകളായിരിക്കുമ്പോള്‍ തന്നെ പുതിയ ഇരകളെ തേടി, വോട്ട്‌ ബാങ്കുകളെ ലക്ഷ്യമാക്കി നമുക്ക്‌ അലയേണ്ടി വരുന്നത്‌ ഏത്‌ പ്രത്യയശാസ്ത്രത്തിണ്റ്റെ പേരിലാണ്‌. നമ്മുടെ പൂര്‍വികര്‍ സ്വപ്നം കണ്ട ലോകം എന്നും നമുക്ക്‌ അപ്രാപ്യമായിരിക്കുക തന്നെ ചെയ്യും.. അതിലാണു നമ്മുടെ നിലനില്‍പ്പ്‌ തന്നെ. മലയാളിയുടെ ജീവിത സാഹചര്യങ്ങളില്‍ മാറ്റം വരുത്താന്‍ നമുക്ക്‌ ആവുന്നുണ്ട്‌, പക്ഷേ സമ്പൂര്‍ണ്ണ സമത്വം എന്ന ആശയം ഒരിക്കലും നടപ്പില്ല തന്നെ. മുതലാളിത്തം ഉണ്ടെങ്കിലേ തൊഴിലാളി വര്‍ഗ്ഗപാര്‍ട്ടിക്ക്‌, (കമ്യൂണിസ്റ്റ്‌ പാര്‍ട്ടി ഓഫ്‌ ഇന്ത്യ(മാര്‍ക്സിസ്റ്റ്‌) നമ്മള്‍ അങ്ങനെ തന്നെ ആണെന്നാണ്‌ എണ്റ്റെ വിശ്വാസം) നമുക്ക്‌ പൊരുതാനാവൂ.. എതിര്‍ക്കാന്‍ ആളില്ലാതെ എങ്ങനെ ആണ്‌ നമുക്ക്‌ വളര്‍ച്ചയുണ്ടാവുക.. അതു കൊണ്ട്‌ തന്നെ എന്നും മുതലാളിത്തം ഉണ്ടായിരിക്കണം എന്നാണ്‌ എണ്റ്റെ ആഗ്രഹം.

നമ്മള്‍ ആരോടാണു പൊരുതുന്നതു?? എന്നോ കാലഹരണപ്പെട്ടു പോയ, എന്നും നെഹൃ കുടുംബത്തിണ്റ്റെ ചിറകിലേറി പറന്നുയരാമെന്നു വ്യാമോഹിക്കുന്ന കോണ്‍ഗ്രസ്സോ? ഇന്ന്‌ രാഹുല്‍ ഗാന്ധി എന്ന ഒരു ബിംബം അല്ലാതെ എന്തുണ്ട്‌ അവര്‍ക്ക്‌? ഗാന്ധിജിക്കു ശേഷം എന്നും അവര്‍ക്കു ബിംബങ്ങള്‍ അല്ലാതെ ആശയങ്ങള്‍ ഉണ്ടായിരുന്നില്ലല്ലൊ?? കിട്ടാവുന്ന എല്ലാ പാര്‍ട്ടികളെയും കൂട്ടു പിടിച്ച്‌ ഇന്ത്യ ഭരിക്കുകയും നമ്മുടെ പൈതൃകം പോലും വിസ്മരിച്ച്‌ നമ്മള്‍ കണ്ട ഏറ്റവും വലിയ വംശഹത്യ നടത്തിയ ഭാ.ജ.പ എന്ന, വര്‍ഗീയത മാത്രം കൈമുതലായുള്ള ബി.ജെ.പി. യോടോ?

നമ്മള്‍ ആദ്യം പൊരുതേണ്ടത്‌ നമ്മോട്‌ തന്നെയാണ്‌. നമുക്കിടയില്‍ വളര്‍ന്നു വരുന്ന അന്ത:ഛിദ്രങ്ങളോട്‌, ആശയ വ്യതിയാനങ്ങളോട്‌. പിന്നെയേ മറ്റ്‌ പാര്‍ട്ടികള്‍ക്ക്‌ സ്ഥാനമുള്ളൂ. നമ്മള്‍ സമരസപ്പെടേണ്ടത്‌ വോട്ട്‌ ബാങ്കുകളോടോ ഇപ്പോള്‍ ഉയര്‍ന്നു വന്നിട്ടുള്ള ഇരകളുടെ പ്രത്യയശാസ്ത്രത്തോടോ അല്ല. നമ്മെ നാമാക്കിയ ഇന്നലെകളില്‍ നിന്ന്‌ ഉള്‍ക്കൊണ്ട പാഠം കൈമുതലാക്കി മാറി വരുന്ന സാഹചര്യങ്ങള്‍ മലയാളിയെ എത്തിച്ചിരിക്കുന്ന ജീവിതപരിസരങ്ങളോട്‌ സമരസപ്പെടേണ്ടിയിരിക്കുന്നു നാം.

ഊശാന്‍ താടിക്കാരും താടിവച്ചവരും താടി വടിച്ച്‌ ക്ളീന്‍ഷേവ്‌ ആയി നടക്കുന്ന പുത്തന്‍ മുതലാളിത്തത്തിണ്റ്റെ വക്താക്കളും ഒക്കെ
ഇനിയും വരും, ഇരകളുടെ പേര്‌ പറഞ്ഞു കൊണ്ട്‌.. പുതിയ പ്രത്യയശാസ്ത്രങ്ങളുമായി... ഇരകളെ തിരിച്ചറിയുന്നതിനും വേണം ഉള്‍ക്കാഴ്ച്ച. അവരുടെ അജണ്ട നമ്മില്‍ കുത്തിവെക്കാതെ നമ്മുടെ ആശയങ്ങളുടെ ആയുധം അണിയിച്ചു വേണം അവരെ കെട്ടഴിച്ചു വിടേണ്ടത്‌. സ്വപ്നങ്ങള്‍ ഇനിയും ഒരുപാട്‌ ബാക്കിയുണ്ട്‌ സഖാവെ. മാനത്ത്‌ മാത്രം നോക്കി നില്‍ക്കുന്നവര്‍ അറിയാറില്ല കാല്‍ക്കീഴിലെ മണ്ണൊലിച്ചു പോകുന്നത്‌.. ചെങ്കൊടി കണ്ടാല്‍ മനം കുളിര്‍ക്കുന്നവര്‍ ഇനിയും ഒരുപാട്‌ ബാക്കിയുണ്ട്‌.. നഷ്ടപ്പെട്ടവരും ഇട്ടിട്ടു പോയവരുമല്ല, ചുവപ്പ്‌ ഒരു വികാരമായി ഇന്നും കൊണ്ട്‌ നടക്കുന്ന സാധാരണക്കാരനു വേണ്ടിയാവണം നമ്മുടെ നാവ്‌...

പിന്‍ കുറിപ്പ്‌: കെ.ഇ,എന്‍ ഒരിക്കല്‍ സൌദിയില്‍ വന്നിരുന്നു.. ചൂടേറിയ വാഗ്വാദം തന്നെ നടക്കുകയുണ്ടായി. സംഘടനയുടെ അച്ചടക്കം ലംഘിക്കേണ്ട എന്നു കരുതി പലതും തുറന്നു പറയാതെ വിട്ടു.. ഇപ്പോള്‍ നടക്കുന്ന ഇരകളുടെയും വര്‍ഗസ്വത്വത്തിണ്റ്റെയും ഒക്കെ പ്രതിസന്ധി കാണുമ്പോള്‍ അന്നു നടന്ന ആശയ സംവാദം ഓര്‍ത്തു പോകുന്നു.. ആരെയൊക്കെയാണ്‌ അന്ന്‌ തള്ളി പറഞ്ഞത്‌. വിജയന്‍ മാഷ്‌ ഇതൊക്കെ കാണുന്നുണ്ടാവുമൊ??
ചില കുറുങ്കവിതകള്‍ കൂടെ
അമ്മ

സ്വാന്തനത്തിന്‍
അമൃത സ്പര്‍ശമായ്‌
സഹനത്തിന്‍ പര്യായമായ്‌
കരിയും പുകയുമേറ്റ്‌...
നീ തന്നൊരന്നത്തില്‍
കണ്ണീരുപ്പു രുചിച്ചതോര്‍ക്കുമ്പോള്‍
അറിയാതെ നിറയുന്നെന്‍ മിഴികള്‍...

മെഴുകുതിരി

മെഴുകുതിരി നാളങ്ങള്‍
ഉലയുമ്പോള്‍ ഞാനെണ്റ്റെ
ബാല്യത്തിലെക്കൊരു യാത്ര പോകും...
ചിലപ്പോഴൊക്കെ ഞാനുമിതു പൊലെ
ഉരുകി ഉരുകി.....

യാത്ര

അതിരുകളില്ലാത്ത
ആകാശം കീഴടക്കാന്‍
പുറപ്പെട്ടു പോകുന്ന
ഓരൊ യാത്രക്കുമൊപ്പം
ഭുമിയിലൊരു നെഞ്ചിടിപ്പ്‌
കൂട്ടിനുണ്ടാകും....

ബാല്യം

മണലില്‍ വരച്ചതൊക്കെയും
കടലെടുത്തു പോയ്‌
മനസ്സില്‍ വരച്ചതൊക്കെയും
കൈമോശം വന്നു പോയ്‌
കൊതിക്കുന്നു മനസ്സ്‌
ഇനി വരാത്തൊരാ
ബാല്യത്തിനായ്‌...

കാത്തിരിപ്പ്‌

വഴിക്കണ്ണുമായിന്നും
ഇരിപ്പുണ്ടാകും ചിലപ്പോള്‍
എന്നെയും കാത്ത്‌,
യൌവനത്തിലെന്നോ
എന്നില്‍ നിന്നും
അറുത്തു മാറ്റപ്പെട്ടവള്‍....
ഓര്‍മകള്‍ വില്‍പ്പനയ്ക്ക്‌...
ഓര്‍മകള്‍ വില്‍ക്കാനുണ്ട്‌.
നല്ല വില കിട്ടുമെങ്കില്‍ മാത്രം..

ശൈശവത്തില്‍ മണ്ണു തിന്നതിണ്റ്റെ
കൌതുകമുള്ള ഓര്‍മകള്‍...
അടിക്കാന്‍ പിടിച്ച അമ്മയുടെ ദേഷ്യം
ഒരു നോട്ടം കൊണ്ടലിയിച്ചത്‌.

ബാല്യത്തിലേറ്റ്‌ വാങ്ങിയ
ചൂരല്‍ക്കഷായത്തിണ്റ്റെ കയ്പ്പ്‌

കൌമാരത്തില്‍,
ആദ്യത്തെ കത്ത്‌ കൊടുത്തതും
തിരിച്ചു വന്നയാ
ദഹിപ്പിക്കുന്ന നോട്ടവും..

വാക്കുകള്‍ക്കിടയിലൊളിപ്പിച്ച
മൌനത്തിനൊപ്പം
ഒരു മയില്‍പ്പീലിത്തുണ്ട്‌
പുസ്തകത്തില്‍ വച്ചത്‌..

ഉടഞ്ഞു ചിതറിയ
ഒരു കുപ്പിവള സമ്മാനിച്ച
മായാത്ത മുറിപ്പാടുകള്‍..

പ്രസിദ്ധീകരണ യോഗ്യമല്ലെന്നറിയിച്ച്‌
തിരികെയെത്തിയ ആദ്യ കവിത,
യൌവനത്തിലെയാദ്യ ചുംബനത്തില്‍
കൂമ്പിയ കണ്ണുകളുമായി
അവള്‍ നിന്നത്‌..

ആദ്യ രതിയുടെ
അടക്കിപ്പിടിച്ച നൊമ്പരം..

കനലെരിയും പ്രവാസ ചൂളയിലെന്നോ
മനസ്സിണ്റ്റെ കോണില്‍
കവിതകള്‍ പുകഞ്ഞുയര്‍ന്നത്‌..

ഓര്‍മകേളെറെ
വാങ്ങുവാനാളില്ലാതെ
ചുമന്ന്‌ നടക്കാന്‍ തുടങ്ങിയിട്ട്‌,,

ചുമടിറക്കുവാന്‍ നേരമായ്‌
മറവിയുടെ ശ്മശാനത്തില്‍
കുഴിച്ച്‌ മൂടും മുമ്പേ....
ഒരു ഹാസ്യകവിത, പ്രണയമുണ്ടാവാം ഇതിലും.
അവളുടെ പ്രണയമില്ലായ്മയില്‍ നിന്നാണ്‌
എന്നില്‍ പ്രണയമുണ്ടായത്‌.

ശവക്കുഴി വെട്ടുകാരന്‍
ശ്മശാനത്തില്‍ ശവമില്ലാത്ത
സ്ഥലം തിരയുന്നത്‌ പോല്‍
അവളോട്‌ ചോദിച്ചു,
'പ്രണയിച്ച്‌ മുന്‍ കാല പരിചയം ഉണ്ടോ'യെന്ന്‌
ചിരിച്ചു കൊണ്ടവള്‍ മൊഴിഞ്ഞത്‌
'ഇല്ല'യെന്ന്‌..

പ്രണയത്തിണ്റ്റെ
ബാലപാഠങ്ങളഭ്യസിക്കവേ
സ്വാനുഭവങ്ങളില്‍ നിന്നാവാം
പലരും പാപമെന്നോതി,
അതോ ദു:ഖമെന്നോ?
ദിനരാത്രങ്ങളിലവളുടെ
കിളിമൊഴികള്‍ മാത്രം നിറഞ്ഞു നിന്നു.

പിന്നെയെല്ലാം പെട്ടെന്നായിരുന്നു,
ഒരു സുപ്രഭാതത്തില്‍
അവള്‍ക്കൊരു കാമുകനുദിക്കുന്നു,
കിളിമൊഴികളെല്ലാമെനിക്ക്‌
കര്‍ണ്ണകഠോര ശബ്ദമാകുന്നു.

അണ്ടിയോടടുക്കുമ്പോഴേ
മാങ്ങയുടെ പുളിയറിവൂയെന്ന
ആപ്തവാക്യമെത്ര മനോഹരം.

യാത്രക്കൊരുങ്ങി നിന്നിട്ടു
മുടങ്ങിപ്പോയവണ്റ്റെ
ഒടുക്കത്തെ മടുപ്പ്‌ പോല്‍
നിരുത്സാഹിയായിരിക്കുന്നു ഞാന്‍....


പണ്ടെഴുതിയ ഒരു ഹാസ്യകവിത ആണിത്‌, ജയേഷ്‌ അടക്കമുള്ള ചില കൂട്ടുകാരുടെ പേരും ഉണ്ടായിരുന്നു ഇതില്‍. അതൊക്കെ ഒഴിവാക്കി ചില വരികള്‍ മാത്രം പോസ്റ്റ്‌ ചെയ്യുന്നു...